കോഴിക്കോട് ∙ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ അർഹരെ കണ്ടെത്തി കറവപ്പശുക്കളെ വിതരണം ചെയ്യുന്ന പദ്ധതികൾക്കു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻഗണന നൽകണമെന്നു സർക്കാർ.
ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം കന്നുകാലികളെ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി തദ്ദേശസ്ഥാപനങ്ങൾ പദ്ധതി രൂപരേഖ തയാറാക്കാൻ ശ്രമങ്ങൾ തുടങ്ങി.
ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾക്കും ഈ വർഷത്തേക്കു മാത്രമായി കന്നുകാലി വിതരണ പദ്ധതി നടപ്പാക്കാൻ സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. പഞ്ചായത്തുകൾ നൽകുന്ന ഗ്രാമസഭ പട്ടിക പ്രകാരമായിരിക്കണം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കേണ്ടത്.
കന്നുകാലികളെ സംസ്ഥാനത്തിനു പുറത്തുനിന്നു കൊണ്ടുവരാം. സുതാര്യമായ രീതിയിലാകണം കന്നുകാലികളെ കൊണ്ടുവരേണ്ടത്. വെറ്ററിനറി വകുപ്പിന്റെ സഹകരണം ഇതിനായി തേടണം.
കന്നുകാലികൾക്കെല്ലാം ഇൻഷുറൻസ് നിർബന്ധമാണ്. വരും വർഷങ്ങളിലും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണം.
വായ്പയെടുത്താണു ഗുണഭോക്താക്കൾ പശുവിനെ വാങ്ങുന്നതെങ്കിൽ സബ്സിഡി നൽകിയോ മറ്റോ അവരെ സഹായിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രമിക്കണമെന്നും നിർദേശമുണ്ട്.