പന്തളം ∙ സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിലേക്കു മറിഞ്ഞു രണ്ടു യുവാക്കൾ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നാമത്തെ യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുരമ്പാല മഞ്ചാടിയയ്യത്ത് ഹരിയുടെ മകൻ അനു (വാവ–21), രാജന്റെ മകൻ രാഹുൽ (18) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മഞ്ചാടിയയ്യത്ത് സുരേഷിന്റെ മകൻ സഞ്ജിത്തിനെ (19) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പന്തളം–പത്തനംതിട്ട റോഡിൽ കടയ്ക്കാട് പിഎച്ച് സെന്ററിനു സമീപം ശനിയാഴ്ച രാത്രി 11.30ന് ആയിരുന്നു അപകടം. അച്ചൻകോവിലാറിനു സമീപം മൂവരും മീൻ പിടിക്കാൻ പോയിട്ടു മടങ്ങി വരുന്ന വഴി സ്കൂട്ടർ നിയന്ത്രണം വിട്ടു മൂടിയില്ലാത്ത ഓടയിലേക്കു മറിയുകയായിരുന്നു.
അനു സംഭവസ്ഥലത്തും ഗുരുതരമായി പരുക്കേറ്റ് രാഹുൽ ഇന്നലെ രാവിലെ 11.30ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.
ഹൈദരാബാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ അനു മൂന്നു ദിവസം മുൻപാണ് നാട്ടിൽ എത്തിയത്. ഞായറാഴ്ച തിരികെ ജോലി സ്ഥലത്തേക്കു പോകാനിരിക്കെയായിരുന്നു അപകടം.
അമ്മ: ശോഭന. സഹോദരങ്ങൾ: മനു, അനീഷ്. ചേരിക്കൽ ഗവ. ഐടിഐ വിദ്യാർഥിയാണ് രാഹുൽ. അമ്മ: പ്രസന്ന. സഹോദരങ്ങൾ: രാജീവ്, രാധിക, ആര്യ. ഇരുവരുടെയും സംസ്കാരം ഇന്നു 10ന്