തിരുവനന്തപുരം∙ മൂന്നാഴ്ചത്തെ ചികിൽസ കഴിഞ്ഞു യുഎസിൽ നിന്നെത്തിയിട്ടും മാധ്യമങ്ങൾക്കു മുഖം നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള ക്ഷണമനുസരിച്ച് ഇന്നലെ ഉച്ചയ്ക്കു 12.15നു വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ 12.45 വരെ കാത്തുനിർത്തിച്ച ശേഷം തിരിച്ചയച്ചു. തിരക്കുകൾ കാരണം മാധ്യമങ്ങളെ കാണുന്നതു മാറ്റിയെന്നു പിന്നീടു മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു.
പ്രോസ്റ്റേറ്റ് ചികിൽസയ്ക്കായി കഴിഞ്ഞ മൂന്നിനു യുഎസിലേക്കു പോകുമെന്നറിയിച്ചിരുന്നെങ്കിലും രണ്ടിനു പുലർച്ചെയായിരുന്നു യാത്ര. തിരികെ 24നു എത്തുമെന്നായിരുന്നു അറിയിപ്പെങ്കിലും 23നു തന്നെ പുലർച്ചെ എത്തി. ഞായറാഴ്ച സെക്രട്ടേറിയറ്റിന്റെ പടിക്കൽ കാത്തു നിന്ന മാധ്യമപ്രവർത്തകർക്കു നേരേ കൈവീശിയതല്ലാതെ പ്രതികരണത്തിനു തയാറായില്ല.
ഇന്നലെ രാവിലെ മുതൽ പ്രളയസംബന്ധമായ ചർച്ചകളിലായിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രിയെ കാണുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായുള്ള ചർച്ചകളിലും പങ്കെടുത്തു. തീരുമാനങ്ങൾ അറിയിക്കാൻ 12.15നു വാർത്താസമ്മേളനം നടത്തുമെന്നായിരുന്നു അറിയിപ്പ്. അതിനു ശേഷം പതിവുപോലെ ഒരു മണിക്ക് ഉച്ചഭക്ഷണത്തിനായി ക്ലിഫ് ഹൗസിലേക്കു പോകാനായിരുന്നു പരിപാടി. എന്നാൽ വാർത്താ സമ്മേളനത്തിനായി സെക്രട്ടേറിയറ്റിലെത്തിയ അൻപതോളം വരുന്ന മാധ്യമ സംഘത്തിന് ഒടുവിൽ അറിയിപ്പു ലഭിച്ചു ‘‘ഇന്നു വാർത്താ സമ്മേളനമില്ല. വിവരങ്ങൾ പത്രക്കുറിപ്പായി നൽകാം.’’
മൂന്നാഴ്ച വിട്ടുനിന്ന ശേഷം ചുമതലയിലേക്കു തിരികെയെത്തിയ മുഖ്യമന്ത്രിയോട് ഒട്ടേറെ വിവരങ്ങൾ ആരായാനായി കാത്തിരിക്കുകയായിരുന്നു മാധ്യമങ്ങൾ.