Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനലിൽ തൂങ്ങിയ നിലയിൽ വീട്ടമ്മയെ കണ്ടത് കൊലപാതകം; മകന്റെ കൂട്ടുകാരൻ പിടിയിൽ

Jerin ജെറിൻ രാജ്.

കറ്റാനം (ആലപ്പുഴ) ∙ കണ്ണനാകുഴിയിൽ വീടിന്റെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്നു പൊലീസ്. സംഭവത്തിൽ വീട്ടമ്മയുടെ മകന്റെ കൂട്ടുകാരനായ പത്തൊൻപതുകാരനെ പൊലീസ് പിടികൂടി. 

കണ്ണനാകുഴി മാങ്കൂട്ടത്തിൽ വടക്കതിൽ സുധാകരന്റെ ഭാര്യ തുളസിയെ (48) 22നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെട്ടിക്കോട് മുകുളയ്യത്ത് പുത്തൻവീട്ടിൽ ജെറിൻ രാജു (19) ആണു പിടിയിലായത്. 

അലമാരയിൽ നിന്നു പണം മോഷ്ടിക്കാനുള്ള ശ്രമം തടഞ്ഞ തുളസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ജനലിൽ കെട്ടിത്തൂക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം തെളിവു നശിപ്പിക്കാൻ മൃതദേഹത്തിലും വീടിന്റെ പരിസരത്തും മുളകുപൊടി വിതറിയതായും പൊലീസ് പറഞ്ഞു.

22നു രാത്രി ഏഴോടെയാണു കിടപ്പുമുറിയുടെ ജനലിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ബന്ധുക്കളുടെ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്. 

ഫൊറൻസിക് വിദഗ്ധരെത്തി തെളിവു ശേഖരിച്ചിരുന്നു.

 പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളുടെയും ഫോൺ വിളികളുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തുളസിയുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.