കൊച്ചി∙ പിറവം പള്ളിയിൽ ആരാധനയ്ക്കു പൊലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് സഭാ വികാരി സമർപ്പിച്ച ഹർജി ഹൈക്കോടതി മാറ്റി. യാക്കോബായ സഭ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകിയതായി അറിയിച്ച സാഹചര്യത്തിലാണിത്.
സുപ്രീം കോടതി വിധിയുണ്ടായിട്ടും യാക്കോബായ സഭാംഗങ്ങൾ തടസ്സമുണ്ടാക്കുകയാണെന്നും പള്ളി തൽക്കാലം ആർഡിഒ ഏറ്റെടുക്കണമെന്നും ഹർജിഭാഗം ആവശ്യപ്പെട്ടു. എന്നാൽ അന്തിമവാദത്തിനു ശേഷമേ ഉത്തരവു നൽകാനാകൂ എന്നു കോടതി വ്യക്തമാക്കി.
മലങ്കര സഭയിലെ പള്ളികൾ 1934ലെ സഭാഭരണ ഘടന അനുസരിച്ചു ഭരിക്കപ്പെടണമെന്നും പള്ളികളിൽ ഭൂരിപക്ഷമുണ്ടെന്ന പേരിൽ സഭാ ഭരണഘടന അംഗീകരിക്കാത്തവരെ ഭരണം ഏൽപിക്കാനാവില്ലെന്നുമുള്ള സുപ്രീംകോടതി വിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണം വേണമെന്നു ഹർജിക്കാർ ആവശ്യപ്പെട്ടു. അന്തിമ വാദത്തിനായി ഒക്ടോബർ 15നു കേസ് പരിഗണിക്കും.