കൊച്ചി∙ രാജ്യസുരക്ഷക്കു മുൻഗണന നൽകിയാണ് അസമിലെ പൗരത്വ പ്രശ്നത്തിലും രോഹിൻഗ്യൻ അഭയാർഥികളുടെ കാര്യത്തിലും കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബിജെപി സംസ്ഥാന ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാലു വർഷത്തിനിടെ നക്സൽ ആക്രമണങ്ങളോ ബോംബ് സ്ഫോടനങ്ങളോ രാജ്യത്തുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസമിലെ പൗരത്വ റജിസ്റ്റർ തയാറാക്കലാണ് ചിലർ വിവാദമാക്കാൻ ശ്രമിക്കുന്നത്. ഇതിനു സാമുദായികനിറം ചാർത്താൻ ശ്രമിക്കുന്നവർ ഓർക്കേണ്ടത്, ഇതു നടപ്പാക്കാൻ തീരുമാനമെടുത്തത് നരേന്ദ്ര മോദിയല്ലെന്നും രാജീവ് ഗാന്ധിയാണെന്നതുമാണ്.
രോഹിൻഗ്യൻ അഭയാർഥികളുടെ സാന്നിധ്യം ദേശസുരക്ഷയുടെ വിഷയം കൂടിയാണ്. തെക്കേയിന്ത്യൻ സംസ്ഥാനങ്ങളിലേക്കും ഇവർ കുടിയേറിയിട്ടുണ്ട്. ഇക്കാര്യം കേരളമുൾപ്പെടെയുള്ള സംസ്ഥാനസർക്കാരുകളെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വിവരങ്ങൾ കേന്ദ്രത്തിനു കൈമാറണം. നാളെ അവർ ഇന്ത്യക്കാരായി മാറുന്ന രീതിയിൽ രേഖകൾ കൈവശപ്പെടുത്താൻ അവസരം നൽകരുത്. ഇവർക്കു നൽകുന്ന അഭയം ഭീകരവാദികൾ ദുരുപയോഗപ്പെടുത്താനിടയാക്കരുത് – ആഭ്യന്തരമന്ത്രി പറഞ്ഞു.