Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമിയുടെ ന്യായവില പുനർനിർണയം വേഗത്തിൽ തീർക്കണം: ചന്ദ്രശേഖരൻ

E. Chandrasekharan

തിരുവനന്തപുരം∙ സംസ്ഥാനത്തു ഭൂമിയുടെ ന്യായവില പുനർനിർണയം സമയബന്ധിതമായി പൂർത്തിയാക്കണമെന്നു മന്ത്രി ഇ.ചന്ദ്രശേഖരൻ. കൃത്യമായ ന്യായവില നിർണയത്തിലൂടെ സർക്കാരിന്റെ റവന്യു വരുമാനം വർധിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ന്യായവില പുനർനിർണയം സംബന്ധിച്ചു റവന്യു ഉദ്യോഗസ്ഥർക്കു നൽകുന്ന പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ന്യായവില നിർണയത്തിൽ മുൻകാലങ്ങളിലുണ്ടായ അപാകത മൂലം സംസ്ഥാനത്തിന്റെ ചല ഭാഗങ്ങളിൽ ഭൂമി ഇടപാടുപോലും നടക്കുന്നില്ലെന്ന ആക്ഷേപമുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഭൂമിയുടെ സ്വഭാവവും ലഭ്യമാകുന്ന സൗകര്യങ്ങളും കണക്കിലെടുത്തു സൂക്ഷ്മമായുള്ള ന്യായവില നിർണയം റവന്യു വരുമാനം വർധിപ്പിക്കുമെന്നതിൽ സംശയമില്ല. തിരഞ്ഞെടുപ്പു വരാനിരിക്കുന്ന സാഹചര്യത്തിൽ സമയബന്ധിതമായി ന്യായവില പുനർനിർണയം പൂർത്തിയാക്കേണ്ടതുണ്ട്.

നവംബർ ഒന്നു മുതൽ ജനുവരി 31 വരെയുള്ള മൂന്നുമാസം കൊണ്ടു പൂർത്തിയാക്കേണ്ട ഈ ജോലി റവന്യു ഉദ്യോഗസ്ഥർക്കു ഭാരിച്ച ഉത്തരവാദിത്തമാണ്. ഒരു കാരണവശാലും അതു നീണ്ടുപോകരുതെന്നു നിർബന്ധബുദ്ധിയുണ്ടാകണം. ഉദ്യോഗസ്ഥർക്ക് എല്ലാ മേഖലകളിലും ആവശ്യമായ പരിശീലനം നൽകുന്നതിനുള്ള സംവിധാനം സർക്കാർ ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. റവന്യു ഉദ്യോഗസ്ഥർ ഓരോ പ്രദേശവും സന്ദർശിച്ചു കൃത്യതയോടെ വേണം ന്യായവില പുനർനിർണയം പൂർത്തിയാക്കാനെന്നു ലാൻഡ് റവന്യു കമ്മിഷണർ എ.ടി.ജയിംസ് പറഞ്ഞു.

related stories