പാലക്കാട്∙ മാവോയിസ്റ്റ് നേതാവ് ഡാനിഷ് പിടിയിലായത് അട്ടപ്പാടി മേഖലയിൽ ഭവാനി ദളത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ശ്രമത്തിനിടെ. ഇടയ്ക്കു തളർന്ന മാവോയിസ്റ്റ് പ്രവർത്തനം ശക്തിപ്പെടുത്താൻ, കോയമ്പത്തൂർ രാമനാഥപുരം സ്വദേശിയായ ഡാനിഷ്(കൃഷ്ണ 30) 2016 മുതൽ പല വട്ടം അട്ടപ്പാടിയിൽ എത്തിയിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.
നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം(യുഎപിഎ) ചുമത്തിയ ഡാനിഷിനെ ജില്ലാ കോടതി 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഗളി പൊലീസ് സ്റ്റേഷൻ പരിധിയിലെ പാലൂരിൽ 2017 മാർച്ച് 3 നു തോക്കുമായെത്തി ഊരുവാസികളെ ഭീഷണിപ്പെടുത്തി സർക്കാരിനെതിരെ സായുധ വിപ്ലവത്തിനു പ്രേരിപ്പിക്കുകയും സ്ഥലത്തുള്ള പഞ്ചായത്ത് നോട്ടീസ് ബോർഡിൽ സർക്കാർ വിരുദ്ധ വിപ്ലവം ആഹ്വാനം ചെയ്തുള്ള പോസ്റ്റർ പതിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
ഒന്നാം പ്രതി മാവോയിസ്റ്റ് നേതാവ് കാളിദാസ് റിമാൻഡിലാണ്. ആറു പ്രതികളുള്ള കേസിൽ നാലാം പ്രതിയാണ് ഡാനിഷ്. ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റ, അഗളി എഎസ്പി നവനീത് ശർമ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.