പടിഞ്ഞാറത്തറ (വയനാട്) ∙ പന്തിപ്പൊയിലിൽ ആയുധധാരികളായ നാലംഗ മാവോയിസ്റ്റ് സംഘമെത്തി. ബാണാസുര മലയോടു ചേർന്നുള്ള അംബേദ്കർ കോളനിയിലെ സുരേഷ്, സമീപത്തെ മുതിര അമ്മദ് എന്നിവരുടെ വീടുകളിലാണ് തിങ്കളാഴ്ച വൈകിട്ട് മാവോയിസ്റ്റ് സംഘമെത്തിയത്. ഇവിടെയെത്തിയ മാവോയിസ്റ്റുകളിൽ ജിഷ, ചന്ദ്രു എന്നിവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. സംഘത്തിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തു.
അമ്മദിന്റെ വീട്ടിലാണ് ആദ്യം ഇവർ കയറിയത്. ആറരയോടെ എത്തിയ സംഘം ഒൻപതോടെ മടങ്ങി. തുടർന്ന് സുരേഷിന്റെ വീട്ടിലുമെത്തി. ഒരു സ്ത്രീയും 3 പുരുഷൻമാരുമടങ്ങുന്ന സംഘത്തിന്റെ കൈവശം തോക്കുകളും മറ്റ് ആയുധങ്ങളുമുണ്ടായിരുന്നതായി അമ്മദ് പറഞ്ഞു. സംഘത്തിലെ ഒരാൾ വീടിനു മുന്നിൽ നിന്നു. ബാക്കിയുള്ളവർ അകത്തു പ്രവേശിച്ചു. വീട്ടുകാർ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയ സംഘം രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കി പുതിയ സംഘടനയുണ്ടാക്കി അതിൽ പ്രവൃത്തിക്കാൻ ആഹ്വാനം ചെയ്തു.
സിപിഐ മാവോയിസ്റ്റിന്റെ പേരിൽ കൈപ്പടയിലെഴുതിയ കുറിപ്പും കാട്ടുതീയുടെ മേയ് ലക്കവും നൽകി. വീട്ടുകാരോട് ഭക്ഷണം ചോദിച്ചുവാങ്ങുകയും പച്ചക്കറികൾ ശേഖരിക്കുകയും ചെയ്താണ് സംഘം മടങ്ങിയത്. കൽപറ്റ ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, പടിഞ്ഞാറത്തറ എസ്ഐ പി.ജി. രാംജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. .