എരുമേലി ∙ ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്കു കയറാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ചാൽ കേരളം പടക്കളമാകുമെന്നു പി.സി.ജോർജ് എംഎൽഎ. പൂഞ്ഞാർ നിയോജക മണ്ഡലത്തിലൂടെ യുവതികൾ ശബരിമലയിലേക്കു കടന്നു പോകാൻ അനുവദിക്കില്ലെന്നും ജോർജ് പറഞ്ഞു.
സുപ്രീം കോടതി വിധിക്കെതിരെ പി.സി. ജോർജിന്റെ നേതൃത്വത്തിൽ എരുമേലിയിൽ നടത്തിയ വിശ്വാസ സംരക്ഷണ സത്യഗ്രഹം പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര വർമ ഉദ്ഘാടനം ചെയ്തു.
ഇന്നലെ രാവിലെ 10ന് ആരംഭിച്ച സത്യഗ്രഹം വൈകിട്ട് അഞ്ചിനാണ് സമാപിച്ചത്. സമാപന സമ്മേളനം രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്തു.
ശബരിമല തന്ത്രി കണ്ഠര് മോഹനര്, പൂഞ്ഞാർ രാജവംശത്തിലെ ഉഷാ വർമ, ക്നാനായ സഭ റാന്നി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ഇവാനിയോസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ജി. രാമൻ നായർ, ജമാഅത്ത് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ മുഹമ്മദ് സക്കീർ, സിനിമാ താരങ്ങളായ ദേവൻ, കൊല്ലം തുളസി, ഓൾ ഇന്ത്യ ബ്രാഹ്മണ ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരി, മാളികപ്പുറം മുൻ മേൽശാന്തി പുതുമന മനു നമ്പൂതിരി, അമ്പലപ്പുഴ പേട്ടതുള്ളൽ സംഘം നായകൻ പി.പി. പേരിശ്ശേരിപിള്ള, ശ്രീരാമദാസ മിഷൻ സെക്രട്ടറി ആർ.കെ. ഉണ്ണിത്താൻ, വനിതാ കമ്മിഷൻ മുൻ അംഗം പ്രമീളാ ദേവി, തൃശൂർ പുന്നശ്ശേരി ആശ്രമം മഠാധിപതി ബാബാനന്ദ സ്വാമി, അയ്യപ്പ ധർമസേന പ്രസിഡന്റ് ഷെല്ലി രാമപുരോഹിത്, എൻഎസ്എസ് നായക സഭാംഗം അശോക് കുമാർ, സത്യഗ്രഹ കോർഡിനേഷൻ കമ്മിറ്റി കൺവീനർ മാലേത്ത് പ്രതാപചന്ദ്രൻ, മനോജ് സി.നായർ, വെള്ളാള മഹാസഭ സെക്രട്ടറി കെ. ബിലസാബു, എരുമേലി ജമാഅത്ത് പ്രസിഡന്റ് ഡി.എസ്. ഷാജഹാൻ പുത്തൻവീട്, എരുമേലി ജമാഅത്ത് ഭാരവാഹി മലയിൽ യൂസഫ് കാക്കച്ചി എന്നിവർ പ്രസംഗിച്ചു.