തിരുവനന്തപുരം∙ വീടു നിർമിക്കാൻ അനുമതി നൽകാൻ കഴിയാത്ത പരിസ്ഥിതി ദുർബല മേഖലകളിൽ കഴിയുന്ന പ്രളയബാധിതരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാൻ പദ്ധതി തയ്യാറാക്കണമെന്നു കലക്ടർമാർക്കു സർക്കാർ നിർദേശം നൽകി. ഭൂമിയും വീടും നഷ്ടപ്പെട്ടവർക്കു ഭൂമി കണ്ടെത്തി വീടു നിർമിക്കാൻ ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ മാർഗരേഖയിലാണു നിർദേശം. ഭൂമി പൂർണമായി നഷ്ടപ്പെട്ടവർ, പരിസ്ഥിതി ദുർബലപ്രദേശങ്ങളിൽനിന്നു മാറ്റിപ്പാർപ്പിക്കേണ്ടവർ എന്നിവരിൽ സ്വന്തമായി ഭൂമി വാങ്ങാൻ തയാറുള്ളവർക്ക് അതിന് അവസരം നൽകണം.
അവർക്കു നിബന്ധനപ്രകാരമുള്ള ധനസഹായം നൽകണം. സ്വന്തമായി ഭൂമി വാങ്ങാനാകാത്ത കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഭൂമി കണ്ടെത്തണം. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി, ഫലദായകമല്ലാത്ത പ്ലാൻേറഷനുകൾ തുടങ്ങിയവ ഇതിനായി പരിഗണിക്കാം. സംഭാവനയായി ലഭിക്കുന്ന ഭൂമിയും പരിഗണിക്കണം. ഭൂമി ലഭ്യമാകുന്ന ഇടങ്ങളിൽ മൂന്ന് മുതൽ അഞ്ചു സെന്റ് വീതം പതിച്ചുനൽകി വീടുകൾ നിർമിക്കാൻ സഹായം നൽകണം.