Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുലാമഴ: നേരത്തെ ഉരുൾപൊട്ടലുണ്ടായ 47% സ്ഥലങ്ങളിലും ആവർത്തിക്കാൻ സാധ്യത

Land-Slide

തിരുവനന്തപുരം∙ പ്രളയകാലത്ത് മണ്ണിടിച്ചിലും വിള്ളലുകളുമുണ്ടായ സ്ഥലങ്ങളിൽ തുലാവർഷക്കാലത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്നതിനാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് ഭൗമശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. അപകടമേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നാവശ്യപ്പെട്ട് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ സംസ്ഥാന സർക്കാരിനു റിപ്പോർട്ട് നൽകി.

ചുമരിലും തറയിലും വിള്ളലുകൾ വീണ വീടുകളിൽ അറ്റകുറ്റപ്പണി നടത്താതെ താമസിക്കുന്നതു സുരക്ഷിതമല്ലെന്നും ഉരുൾപൊട്ടൽ മേഖലയിൽ പഠനം നടത്തിയ ദേശീയഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ വിദഗ്ധർ മുന്നറിയിപ്പു നൽകി. പ്രളയകാലത്ത് സംസ്ഥാനത്താകെ 997 സ്ഥലങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായെന്നാണ് കണക്ക്.

ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ അപകടങ്ങളുണ്ടായത്. ഇതിന്റെ തുടർച്ചയായി പലയിടത്തും ഭൂമി വിണ്ടുകീറിയിട്ടുണ്ട്. കനത്ത മഴ മൂലം ഉരുൾപൊട്ടലിനുള്ള അനുകൂലസാഹചര്യമുണ്ടാവുകയും എന്നാൽ മഴ നിലച്ച് തടസ്സപ്പെടുകയും ചെയ്തതോടെയാണ് വിള്ളലുകളുണ്ടായതെന്നാണ് ഭൗമശാസ്ത്രകേന്ദ്രത്തിലെ വിദഗ്ധർ നടത്തിയ പഠനത്തിലെ നിഗമനം.

തുലാവർഷം ശക്തമാവുകയും വിള്ളലുകളിൽ മഴവെള്ളം ഇറങ്ങുകയും ചെയ്താൽ മണ്ണിടിച്ചിലിനുള്ള സാധ്യത വർധിക്കും. അപകടങ്ങൾ ഒഴിവാക്കാൻ ഈ മേഖലകളിൽ തുടർനിരീക്ഷണം ഏർപ്പെടുത്തണമെന്ന് എൻസെസിന്റെ പഠനത്തിനു നേതൃത്വം നല‍്കുന്ന ഡോ.വി.നന്ദകുമാർ പറഞ്ഞു. നേരത്തെ ഉരുൾപൊട്ടലുണ്ടായ 47% സ്ഥലങ്ങളിലും ഉരുൾപൊട്ടൽ ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് ജിഎസ്ഐ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സി. മുരളീധരൻ പറഞ്ഞു.

വിള്ളലുകളുണ്ടായ മേഖലയിൽ നിന്ന് ആളുകളെ നിർബന്ധമായി മാറ്റണമെന്ന് റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

related stories