പാലാ ∙ ഹൈക്കോടതി ജാമ്യം നൽകിയതിനെത്തുടർന്ന് ഇന്നലെ രണ്ടു മണിയോടെ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ ജയിൽ മോചിതനായി. പാലാ സബ് ജയിലിൽ നിന്ന് പുറത്തു വന്ന ബിഷപ് തൃശൂർ മറ്റത്തെ വീട്ടിലേക്കാണ് പോയത്. കേരളത്തിൽ പ്രവേശിക്കരുതെന്ന ജാമ്യ നിബന്ധന നിലവിലുള്ളതിനാൽ ഉടൻ ജലന്തറിലേക്കു മടങ്ങും. ജാമ്യം നൽകിയുള്ള ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ഇന്നലെ 12.15നു ബിഷപ്പിന്റെ അഭിഭാഷകർ പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ എത്തിച്ചു.
ജയിലിനു പുറത്തു ജനക്കൂട്ടം ഉണ്ടായിരുന്നതിനാൽ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ജയിലിൽ നിന്നു ഉച്ചഭക്ഷണത്തിനു ശേഷമാണു ബിഷപ്പ് പുറത്തിറങ്ങിയത്. ഭരണങ്ങാനം പള്ളിയിൽ പോയി പ്രാർഥിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീടു മാറ്റി. ബന്ധുക്കളും മിഷണറീസ് ഓഫ് ജീസസ് കന്യാസ്ത്രീകളും അനുയായികളും എത്തിയിരുന്നു. ജയിലിനു സമീപം ഇവർ പ്രാർഥന നടത്തി. ജയിലിനു പുറത്തിറങ്ങിയ ബിഷപ്പിനെ മാലയിട്ടു സ്വീകരിച്ചു. പി.സി. ജോർജ് എംഎൽഎയും എത്തിയിരുന്നു. കഴിഞ്ഞ മാസം 21നാണ് ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ റിമാൻഡ് ചെയ്തത്.