ആലപ്പുഴ ∙ പ്രസവിച്ച ഉടൻ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, അമ്മ കൊലപ്പെടുത്തിയതെന്നു പൊലീസ് വ്യക്തമാക്കി. 14നു രാവിലെ വീട്ടിൽ പ്രസവിച്ച ഇടപ്പോൺ കളരിക്കൽ വടക്കേതിൽ അഞ്ജന (36) കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പ്രസവശേഷമുള്ള അമിത രക്തസ്രാവത്തിനു ചികിത്സയിൽ കഴിയുന്ന അഞ്ജനയെ ഇന്നു കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യും.
വായയും മൂക്കും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചതും കഴുത്തു ഞെരിച്ചതും മരണകാരണമായെന്നാണു പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. ശരീരത്തിൽ മർദനത്തിന്റെ പാടുകളുണ്ട്. കരൾ പൊട്ടിയിട്ടുണ്ട്. തുടർന്നാണ് അഞ്ജനയുടെ പേരിൽ കൊലക്കുറ്റത്തിനു കേസെടുത്തതെന്നു നൂറനാട് എസ്ഐ വി.ബിജു പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ പന്തളം കുരമ്പാല സ്വദേശിയെയും ആശാ വർക്കറെയും അഞ്ജന വിളിച്ചുവരുത്തിയെന്നു പൊലീസ് പറഞ്ഞു. അമിത രക്തസ്രാവമുണ്ടായതിനെത്തുടർന്നായിരുന്നു ഇത്. ആശുപത്രിയിലേക്കു പോകുമ്പോൾ അഞ്ജനയുടെ കയ്യിലുണ്ടായിരുന്ന എയർ ബാഗിലാണു തുണിയിൽ പൊതിഞ്ഞു പ്ലാസ്റ്റിക് കവറിലാക്കിയ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിലെ ബെഡ്ഷീറ്റിൽ രക്തക്കറ കണ്ടു. എന്നാൽ, മുറികൾ വൃത്തിയാക്കിയിരുന്നു.
വിവാഹബന്ധം വേർപെടുത്തിയ അഞ്ജനയ്ക്കു മൂന്നര വയസ്സുള്ള മകനുണ്ട്. ആറു മാസം മുൻപ് അമ്മ മരിച്ചശേഷം അഞ്ജനയും മകനും മാത്രമായിരുന്നു വീട്ടിൽ. വിവാഹം കഴിക്കാൻ തയാറായിരുന്നെന്നും കുഞ്ഞിനെ കൊന്നത് എന്തിനെന്ന് അറിയില്ലെന്നും അഞ്ജനയുടെ സുഹൃത്തായ കുരമ്പാല സ്വദേശി പൊലീസിനോടു പറഞ്ഞു. കുട്ടി തന്റേതാണെന്നും മൃതദേഹം സംസ്കരിച്ചുകൊള്ളാമെന്നും ഇയാൾ രേഖാമൂലം പൊലീസിനെ അറിയിച്ചതിനെത്തുടർന്നു മൃതദേഹം വിട്ടുകൊടുത്തു. സംസ്കാരം ഇന്നു വീട്ടുവളപ്പിൽ.