തിരുവനന്തപുരം ∙ കെഎസ്ആർടിസി യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന മിന്നൽ സമരത്തെത്തുടർന്ന് ഒരു കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇതു യൂണിയനുകളിൽ നിന്നു തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് എംഡി ടോമിൻ തച്ചങ്കരി സർക്കാരിനു കത്തുനൽകി. സമരത്തിനു നേതൃത്വം നൽകിയ 42 യൂണിയൻ ഭാരവാഹികളുടെ പേരുവിവരവും കൈമാറി.
റിസർവേഷൻ കൗണ്ടറുകളുടെ കരാർ കുടുംബശ്രീക്കു കൈമാറിയത് നിയമപ്രകാരമാണ്. മോട്ടോർവാഹനവകുപ്പിലും കൊച്ചി മെട്രോയിലും കുടുംബശ്രീയാണ് ഈ ജോലി ചെയ്യുന്നത്. കരാറിനെത്തുടർന്ന് ആരെയും പിരിച്ചുവിടുന്നില്ല. കോർപറേഷനിലെ ക്ലർക്കുമാർ ഓൺലൈൻ റിസർവേഷൻ ജോലി ചെയ്തപ്പോൾ പ്രതിമാസം 17 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരുന്നത്.
എംഡിയോടു പക തീർത്തുള്ള സമരത്തിൽ 10 ലക്ഷത്തോളം യാത്രക്കാരാണ് മൂന്നരമണിക്കൂറോളം ദുരിതത്തിലായത്. ശിക്ഷാനടപടിയെടുക്കാൻ എംഡിക്ക് അധികാരമുണ്ട്. എങ്കിലും വിഷയത്തിന്റെ ഗൗരവം മനസിലാക്കി നടപടിയെടുക്കണമെന്ന് ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു നൽകിയ കത്തിൽ എംഡി ആവശ്യപ്പെട്ടു.