തിരുവന്തപുരം∙ ശബരിമല മാസ്റ്റർ പ്ലാനിൽ 142 കോടിയുടെ പദ്ധതികൾക്കു കിഫ്ബിയുടെ അംഗീകാരം. പമ്പയിൽ 10 എംഎൽഡി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, നിലയ്ക്കലിലും റാന്നിയിലും പാർക്കിങ് സൗകര്യങ്ങൾ, എരുമേലിയിലും പമ്പയിലും കീഴില്ലത്തും ഇടത്താവളം തുടങ്ങിയവാണ് ഈ ഘട്ടത്തിൽ പൂർത്തീകരിക്കുന്നത്. ശബരിമല മാസ്റ്റർ പ്ലാൻ ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റ് ഫണ്ടാണു പദ്ധതിയുടെ സ്പെഷൽ പർപ്പസ് വെഹിക്കിൾ.
രണ്ടുവർഷത്തിനകം സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കും. ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾക്കു കഴിഞ്ഞ വർഷം വകയിരുത്തിയ 140 കോടി ഇക്കൊല്ലം 200 കോടിയായി വർധിപ്പിച്ചു. മറ്റു നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 91.76 കോടിയും ശുദ്ധജലത്തിനു 1.22 കോടിയും അനുവദിച്ചു. ശബരിമലയിൽ പൊലീസ് ഡ്യൂട്ടിക്ക് 8.5 കോടിയാണു നീക്കിവച്ചിരിക്കുന്നത്. ഭക്തർക്കു സൗകര്യങ്ങളൊരുക്കാൻ ശബരിമലയ്ക്കു സമീപമുള്ള പഞ്ചായത്തുകൾക്കു 3.2 കോടി നൽകും. 2016-17ലെ ബജറ്റിലാണു ശബരിമലയ്ക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.