Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാലറി ചാലഞ്ച്: വിസമ്മതിച്ചവർ അടക്കം 49 പൊലീസുകാരുടെ ശമ്പളം പിടിച്ചെടുത്തു

police-salary

തൊടുപുഴ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ വിസമ്മതം അറിയിച്ചവരടക്കം 49 പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചെടുത്തു. സെപ്റ്റംബർ മാസത്തെ ശമ്പളത്തിൽ നിന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക ഈടാക്കിയിരിക്കുന്നത്. കടുത്ത സമർദം ഉയർന്നിട്ടും ഇതിനെ അതിജീവിച്ചു സമ്മതപത്രം നൽകാൻ കൂട്ടാക്കാതിരുന്ന ഇടുക്കി ജില്ലയിലെ ഉദ്യോഗസ്ഥരുടെ ശമ്പളമാണു പിടിച്ചെടുത്തത്.

ശമ്പളം നൽകാൻ വിസമ്മതിച്ച 24 പേരുടെയും 30 ദിവസത്തെ ലീവ് സറണ്ടർ വഴിയും ശമ്പളപരിഷ്കരണത്തിലെ 4–ാം ഗഡുവിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്കു തുക നൽകാൻ സമ്മതം അറിയിച്ചിരുന്ന 25 പൊലീസുകാരുടെയും തുകയാണു പിടിച്ചെടുത്തത്. ആദ്യ ഘട്ടത്തിൽ സമ്മതപത്രം നൽകിയവരുടെ പട്ടിക പരിശോധിച്ചപ്പോൾ ജില്ലയിൽ 60% പൊലീസുകാർ പോലും തുക നൽകാൻ തയ്യാറായില്ലെന്നു കണ്ടെത്തി.

തുടർന്ന് ജില്ലാ പൊലീസ് മേധാവി, സബ് ഡിവിഷൻ ഡിവൈസ്പിമാരെ വിളിച്ചു വരുത്തുകയും ശമ്പളം നൽകാതിരിക്കുന്നത് ജില്ലയിലെ പൊലീസ് സേനയ്ക്കു നാണക്കേടാണെന്നും ഏതു വിധേനയും പരമാവധി പൊലീസുകാരിൽ നിന്നു സമ്മതപത്രം വാങ്ങിയെടുക്കണമെന്നും നിർദേശിച്ചു. സ്ഥലംമാറ്റം ഉൾപ്പെടെയുള്ള ഭീഷണികൾ ചില ഡിവൈഎസ്പിമാർ ഉയർത്തി. സമ്മതപത്രം നൽകാൻ ഈ മാസം 2 വരെ സമയവും അനുവദിച്ചു. എന്നാൽ, ഇതിനു ശേഷവും വിസമ്മതം അറിയിച്ച 24 പേർക്കാണ് ശമ്പളം നഷ്ടപ്പെട്ടിരിക്കുന്നത്. വിസമ്മത പത്രം നൽകിയ 53 പൊലീസുകാരെ മൂന്നാറിൽ സ്പെഷൽ ഡ്യൂട്ടിക്കായി അയച്ചത് കഴിഞ്ഞ ദിവസമായിരുന്നു.