ജലന്തർ∙ ബിഷപ് ഫ്രാങ്കോയ്ക്കെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീകൾ ഉൾപ്പെടുന്ന മിഷനറീസ് ഓഫ് ജീസസിന്റെ രൂപീകരണത്തിലും വളർച്ചയിലും നിർണായക പങ്കുവഹിച്ച വൈദികരിൽ ഒരാളാണു ഫാ. കുര്യാക്കോസ് കാട്ടുതറ. ബിഷപ് ഫ്രാങ്കോയ്ക്കെതിരായ കേസിനെ തുടർന്ന് അദ്ദേഹം നടത്തിയ പരസ്യ പ്രതികരണം ഇങ്ങനെ:
‘മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ ആരംഭം മുതൽ പരാതിക്കാരിയായ കന്യാസ്ത്രീയേയും ഒപ്പമുള്ളവരെയും നന്നായി അറിയാം.
അവരുടെ മാനത്തിനു വിലയില്ലാത്ത വിധമുള്ള പ്രതികരണങ്ങളും സഭയെ അവഹേളിക്കുന്നതും കൊണ്ടാണു പ്രതികരിക്കുന്നത്. തെറ്റുകാർ ആരായാലും, അതു മെത്രാനായാലും കന്യാസ്ത്രീയായാലും ശിക്ഷ ഏറ്റുവാങ്ങാൻ ബാധ്യസ്ഥരാണ്.
പരാതി ഉന്നയിച്ച കന്യാസ്ത്രീകളുടെ കാര്യത്തിൽ അവർ ഒരിക്കലും ദുർമാതൃക കാണിച്ചവരാണെന്നു പറയാൻ കഴിയില്ല. അവരുടെ പരാതി സഭയ്ക്കുള്ളിൽ തീർക്കാതെ ചുമതലപ്പെട്ടവർ തന്നെ വീഴ്ച കാണിച്ചു. അവരെ സംരക്ഷിക്കാൻ ചുമതലപ്പെട്ടവർ തന്നെ ആദ്യം പൊലീസിലേക്കു പോയതു ശരിയായില്ല.
സഭാപരമായും കോടതി പരമായും സത്യം വേഗം പുറത്തു വരണം. സഭ വിട്ടുപോകുന്നതിനു മുൻപു കന്യാസ്ത്രീകളിൽ ചിലർ തന്നെ വന്നു കണ്ടിരുന്നു. ബിഷപ്പിൽനിന്ന് അവർക്കു നേരിടേണ്ടി വന്ന സങ്കടത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. അവർ ഒന്നോ രണ്ടോ പേർ മാത്രമായിരുന്നില്ല.’