ന്യൂഡൽഹി∙ ഗവർണർ പദവിയിൽ ബാക്കിയുള്ള 11 മാസം കഴിഞ്ഞാൽ സ്വന്തം ഗ്രാമത്തിലെ കൃഷിയിടത്തിലേക്കു മടങ്ങാനാണ് ആഗ്രഹമെന്നു കേരള ഗവർണർ പി. സദാശിവം. കർഷകന്റെ മകൻ എന്നു പറയുന്നതിൽ അഭിമാനമേയുള്ളൂ. ഇന്ത്യൻ കൗൺസിൽ ഓഫ് ഫുഡ് അഗ്രികൾച്ചർ സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷയും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച സ്വാമിനാഥൻ ഗ്ലോബൽ പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ചപ്പോൾത്തന്നെ തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ സ്വന്തം ഗ്രാമത്തിലേയ്ക്കു മടങ്ങാനായിരുന്നു ആഗ്രഹം. അപ്പോഴാണു ഗവർണർ പദവിയിലെത്തിയത്. കർഷകർക്കിടയിലേക്ക് ഇറങ്ങി അവരുടെ പ്രശ്നങ്ങളും നേട്ടങ്ങളും മനസിലാക്കാനാണ് ശ്രമം. രാജ്ഭവനിൽ 17 കർഷകരോടൊപ്പം ചെലവഴിച്ച കാര്യവും അദ്ദേഹം ഓർമിച്ചു.