പുത്തൻവേലിക്കര (കൊച്ചി) ∙ സിപിഐ ലോക്കൽ കമ്മിറ്റി ഓഫിസ് നിർമിക്കാൻ കയ്യിൽനിന്നു ചെലവാക്കിയ തുക 8 വർഷം കഴിഞ്ഞിട്ടും പൂർണമായി തിരികെ ലഭിച്ചില്ലെന്നും തുക ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു വെൻമനശേരി വി.എസ്. രാജീവ് നിവേദനം നൽകി.
രാജീവിന്റെ പിതൃസഹോദരൻ വി.എ. സിദ്ധാർഥന്റെ സ്മരണാർഥം 2005ൽ പുത്തൻവേലിക്കര ബസാറിലാണു കെട്ടിടനിർമാണം ആരംഭിച്ചത്. രാജീവിനെ നിർമാണ കമ്മിറ്റി കൺവീനറായി തിരഞ്ഞെടുത്തു. കയ്യിൽനിന്നു പണം ചെലവാക്കേണ്ടിവന്നു. കെട്ടിടത്തിന് 7,41,863.50 രൂപ ചെലവായി. തുക പിരിച്ചുതരാമെന്ന ലോക്കൽ കമ്മിറ്റിയുടെ വാഗ്ദാനത്തെത്തുടർന്നാണു പണം ചെലവാക്കിയത്.
നാടകം നടത്തിയും പണംപിരിച്ചും 3,04,250 രൂപ കിട്ടി. 2017 മേയ് വരെ 3,55,000 രൂപ നൽകി. ഇനി 55,000 രൂപ കിട്ടാനുണ്ടെന്നും പണം കിട്ടാൻ വൈകിയതിനാൽ 7 ശതമാനം പലിശ ലഭിക്കണമെന്നുമാണ് രാജീവിന്റെ ആവശ്യം.