തൊടുപുഴ∙ ശബരിമല ദർശനത്തിനായി ഉടുമ്പന്നൂർ സ്വദേശികളായ മൂന്നു യുവതികൾ പുറപ്പെടുന്നതായുള്ള ഫെയ്സ്ബുക് പോസ്റ്റ് പൊലീസിനെ മണിക്കൂറുകളോളം മുൾമുനയിലാക്കി. ഉടുമ്പന്നൂർ പാറേക്കവല സ്വദേശിനി യുവതിയുടെ ചിത്രം സഹിതമായിരുന്നു പോസ്റ്റ്.
‘‘ഞങ്ങളും നാളെ ശബരിമലക്ക് പോകുന്നു’’ എന്നു പരാമർശിക്കുന്ന പോസ്റ്റിൽ വീട്ടമ്മയായ യുവതിക്കൊപ്പമുണ്ടെന്ന് പറയുന്ന മറ്റ് രണ്ട് പേരുടെ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇത് ശ്രദ്ധയിൽപെട്ടതോടെ അയ്യപ്പ ഭക്തരും രംഗത്തെത്തി. വിവരം അറിഞ്ഞ് കരിമണ്ണൂർ പൊലീസ് അന്വേഷണം നടത്തി പോസ്റ്റിട്ട യുവതിയുടെ വീട് ഞായറാഴ്ച വൈകിട്ട് കണ്ടെത്തി. ഇവർ വിവാഹിതയാണെന്നു പൊലീസ് പറഞ്ഞു.
എന്നാൽ താൻ ഇട്ട പോസ്റ്റല്ല ഇതെന്നും തന്റെ പേരിൽ മറ്റാരോ ഇട്ടതാണ് ഇതെന്നുമായിരുന്നു യുവതി പറഞ്ഞതെന്ന് കരിമണ്ണൂർ എസ്ഐ: ക്ലീറ്റസ് കെ.ജോസഫ് പറഞ്ഞു. യുക്തിവാദിയായ യുവതിയുടെ പേരിലായിരുന്നു ഫെയ്സ്ബുക് പോസ്റ്റ്. ഇത് മറ്റാരോ മനപൂർവം ചെയ്തതാണോ എന്നും പൊലീസ് സംശയിക്കുന്നു.