Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.കെ.ശശി എംഎൽഎയ്ക്കെതിരായ പരാതി: ഡിവൈഎഫ്ഐ നേതാവ് വീണ്ടും നേതൃത്വത്തിനു മുന്നിൽ

pk-sasi പി.കെ. ശശി

പാലക്കാട് ∙ പി.കെ. ശശി എംഎൽഎയ്ക്കെതിരായ പരാതിയിൽ സിപിഎം അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് വൈകുന്നതിനാൽ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗമായ യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. ശശിയുടെ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് അടക്കമാണു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് ഇ മെയിൽ അയച്ചത്.

പാർട്ടി കമ്മിഷൻ തന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും റിപ്പോർട്ട് വൈകുകയാണ്. സമീപദിവസങ്ങളിലുണ്ടായ ചില സംഭവങ്ങൾ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് ആശങ്കയും നേതൃത്വത്തിന്റെ വിശ്വാസ്യതയെക്കുറിച്ചു സംശയവുമുണ്ടാക്കുന്നതാണെന്നു പരാതിയിൽ പറയുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കോർപറേഷന്റെ തലപ്പത്തിരിക്കുന്ന സർവീസ് സംഘടനാ ഭാരവാഹി ഉൾപ്പെടെയുള്ള നേതാക്കൾ പരാതി പിൻവലിക്കാനായി സമ്മർദം ചെലുത്തുകയും വാഗ്ദാനങ്ങൾ നൽകുകയും ചെയ്തുവെന്ന വെളിപ്പെടുത്തലുമുണ്ട്.

പരാതി പുറത്തുവന്ന ദിവസം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ ശശി അധ്യക്ഷനായതും ചെർപ്പുളശ്ശേരിയിൽ സ്വീകരണം നൽകിയതും അന്വേഷണ കമ്മിഷൻ അംഗവുമായി രഹസ്യചർച്ച നടത്തിയെന്ന പത്രവാർത്തകളും സംശയം കൂട്ടുന്നു. അന്വേഷണ റിപ്പോർട്ട് വൈകിപ്പിക്കാനുള്ള മനഃപൂർവമായ നീക്കം പാർട്ടിയെ പ്രതിസന്ധിയിലാക്കും. ശശിയുടെ സംഭാഷണമടങ്ങിയ ഓഡിയോ സ്വയം സംസാരിക്കുന്നതാണെന്നു പറഞ്ഞാണു കത്ത് അവസാനിപ്പിക്കുന്നത്.

ചോദ്യങ്ങളോടു ക്ഷുഭിതനായാണു കമ്മിഷൻ അംഗം മന്ത്രി എ.കെ. ബാലൻ പാലക്കാട്ടു പ്രതികരിച്ചത്. വീണ്ടും പരാതി നൽകിയതിനെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞ മന്ത്രി, മാധ്യമപ്രവർത്തകർ പരാതിയുടെ പകർപ്പു കാണിച്ചപ്പോൾ എവിടെയാണു പരാതിക്കാരിയുടെ പേരെന്നു ചോദിച്ചു. മേൽവിലാസമില്ലാത്ത പരാതിക്കു മറുപടിയില്ല. ആര് ആർക്കയച്ച പരാതിയാണിത്? കമ്മിഷൻ നടപടികൾ അന്തിമഘട്ടത്തിലാണ്. ഉടൻ റിപ്പോർട്ട് കൈമാറുമെന്നും  മന്ത്രി പിന്നീടു പറഞ്ഞു.

പരാതി ലഭിച്ചിട്ടില്ലെന്ന് കേന്ദ്രനേതൃത്വം

ന്യൂഡൽഹി ∙ പി.കെ.ശശിക്കെതിരെ ഈയിടെ തങ്ങൾക്കു പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നു സിപിഎം കേന്ദ്ര നേത‍‍ൃത്വം വ്യക്തമാക്കി. ആദ്യപരാതിയുടെ അടിസ്ഥാനത്തിൽ തങ്ങൾ നിർദ്ദേശിച്ച പ്രകാരം സംസ്ഥാനത്ത് അന്വേഷണ കമ്മിഷൻ രൂപീകരിച്ചിരുന്നു. കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതു സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും പരിശോധിക്കും.

related stories