തിരുവനന്തപുരം∙ മന്ത്രി കെ.ടി.ജലീലിനെതിരെ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ ഓഫിസ്. ജെയിൻ യൂണിവേഴ്‌സിറ്റിക്കു കേരളത്തിൽ ഓഫ് ക്യാംപസ് തുടങ്ങുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നൽകിയിരുന്നെങ്കിലും അതു പരിഗണിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെറ്റാണ്. തൃശൂർ കിലയിൽ അനധികൃത നിയമനങ്ങൾ നടന്നിട്ടില്ല. അവിടത്തെ നിയമനാധികാരി ഡയറക്ടറാണ്.
ശുദ്ധജല കമ്പനിക്കു ലൈസൻസ് നൽകാൻ മന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയെന്ന ആരോപണവും തെറ്റാണ്. വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രിയുടെ ഭാര്യയ്ക്കു പ്രിൻസിപ്പൽ നിയമനം ലഭിച്ചതിൽ അപാകതയുണ്ടെന്നാണു മറ്റൊരു ആരോപണം. അതു സ്വകാര്യ എയ്ഡഡ് സ്‌കൂളാണ്. മാനേജരാണു നിയമനാധികാരി. ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായാണു നിയമനം. ഈ സർക്കാർ വരുന്നതിനു മുൻപായിരുന്നു നിയമനം നടന്നതെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. അതേസമയം, മന്ത്രിമന്ദിരത്തിലെ തോട്ടക്കാരിയായി മലപ്പുറത്തെ വീട്ടമ്മ രണ്ടു വർഷമായി ശമ്പളം പറ്റുന്നതിനെക്കുറിച്ചു ജലീലിന്റെ ഓഫിസിനു വിശദീകരണമില്ല.