കോഴിക്കോട്∙ശബരിമല വിഷയത്തിൽ നിയമോപദേശം തേടി തന്നെ ഫോണിൽ വിളിച്ചത് തന്ത്രിയാണോ തന്ത്രി കുടുംബത്തിലെ മറ്റാരെങ്കിലുമാണോ എന്നറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള. നിയമോപദേശം തേടിയിട്ടില്ലെന്ന് തന്ത്രി വ്യക്തമാക്കിയതോടെ ആ അധ്യായം കഴിഞ്ഞെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
കോഴിക്കോട് ഡിസിസി ഓഫിസ് തർക്കത്തിൽ സോണിയ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യം വന്നപ്പോൾ കോൺഗ്രസുകാർ നിയമോപദേശം ചോദിച്ചിരുന്നു. കേരളത്തിലെ ഏതൊക്കെ സിപിഎം നേതാക്കൾ തന്റെ നിയമോപദേശം സ്വീകരിച്ചിട്ടില്ലെന്ന് നോക്കണം. തന്ത്രി നിയമോപദേശം ചോദിച്ചെന്നു പറഞ്ഞപ്പോൾ താനെന്തോ മഹാപരാധം ചെയ്ത രീതിയിലാണ് ആക്രമിക്കുന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു
അന്നു പറഞ്ഞത്
‘നടയടച്ചാൽ കോടതിയലക്ഷ്യമാകുമെന്നു പൊലീസുകാർ തന്ത്രിയെ ഭീഷണിപ്പെടുത്തിയിരുന്നു. നിയമോപദേശം തേടി പലരെയും വിളിക്കുന്നതിനിടെ തന്ത്രി എന്നെയും വിളിച്ചു. അന്നു ഞാൻ പറഞ്ഞത് അറംപറ്റിയതുപോലെയായി. കോടതിയലക്ഷ്യം നിൽക്കില്ലെന്നും അഥവാ കേസുകൊടുത്താൽ അതിലെ ആദ്യപ്രതി സമരം നയിക്കുന്ന ഞാനായിരിക്കുമെന്നുമായിരുന്നു അത്. സിപിഎമ്മുകാർ സുപ്രീംകോടതിയിൽ കേസുകൊടുത്തു. അതിൽ ഒന്നാം പ്രതി ഞാനും രണ്ടാംപ്രതി തന്ത്രിയുമാണ്.’– ശ്രീധരൻ പിള്ള
(നവംബർ നാലിന് കോഴിക്കോട്ടു നടന്ന യുവമോർച്ച സംസ്ഥാനസമിതിയിലെ പ്രസംഗത്തിൽ പറഞ്ഞത്)