എടപ്പാൾ (മലപ്പുറം) ∙ ബന്ധുനിയമനം സംബന്ധിച്ച് പരസ്യസംവാദത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോ പി.കെ.കുഞ്ഞാലിക്കുട്ടിയോ വന്നാൽ പരിഗണിക്കാമെന്ന് മന്ത്രി കെ.ടി.ജലീൽ. പരസ്യസംവാദം നടത്താനുള്ള യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിന്റെ വെല്ലുവിളിയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ഫിറോസുമായി സംവാദം നടത്താനില്ല. ഒരു ആരോപണത്തിന് അടിസ്ഥാനമില്ലാതാകുമ്പോൾ അടുത്ത ആരോപണവുമായി വരികയാണ്. കെഎസ്‌എംഡിഎഫ്‌സിയിൽ നിയമിതനായ മന്ത്രിയുടെ ബന്ധുവിന്റെ ഡിപ്ലോമ കോഴ്‌സിന് കേരളത്തിലെ സർവകലാശാലകളുടെ അംഗീകാരമില്ലെന്നതു ചൂണ്ടിക്കാട്ടിയപ്പോൾ, അക്കാര്യം ഡയറക്‌ടറോട് ചോദിക്കണമെന്നായിരുന്നു ജലീലിന്റെ മറുപടി.
എടപ്പാളിൽ മന്ത്രി ജലീലിന് നേരെ കരിങ്കൊടി, മുട്ടയേറ്
എടപ്പാൾ ∙ നിയമനവിവാദത്തിൽപ്പെട്ട മന്ത്രി കെ.ടി.ജലീലിനെതിരെ ഇന്നലെയും കരിങ്കൊടി പ്രതിഷേധവും മുട്ടയേറും. എടപ്പാളിൽ സ്വകാര്യചടങ്ങിനെത്തിയതായിരുന്നു മന്ത്രി. പൊലീസിന്റെ ലാത്തിയടിയിൽ 7 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും 2 യൂത്ത് ലീഗ് പ്രവർത്തകർക്കും പരുക്കേറ്റു. 2 പൊലീസുകാർക്കും പരുക്കുണ്ട്. കസ്‌റ്റഡിയിലെടുത്തവരെ സ്‌റ്റേഷനിൽവച്ച് മർദിച്ചെന്ന് ആരോപണമുയർന്നതോടെ ചങ്ങരംകുളം സ്‌റ്റേഷനിലും സംഘർഷമുണ്ടായി.
വി.ടി.ബൽറാം എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കളെത്തി പൊലീസുമായി ചർച്ച നടത്തി. സംസ്‌ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം യൂത്ത് കോൺഗ്രസ്കൂടി സജീവമായി രംഗത്തിറങ്ങിയതോടെ പ്രതിഷേധം അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ്. എടപ്പാളിൽ സ്വകാര്യസ്‌ഥാപനത്തിന്റെ ചടങ്ങിനെത്തിയ മന്ത്രിയെ തടഞ്ഞത് സിപിഎം ജില്ലാ നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.