തിരുവനന്തപുരം ∙ എൻഎസ്എസ് കരയോഗം ഓഫിസുകൾക്കു നേരെ വ്യാപകമായി നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടിവേണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ഡസനോളം ഓഫിസുകളാണ് അടിച്ചു തകർത്തത്. അപലപിക്കാൻ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും തയ്യാറാകാത്തതു ദുരൂഹമാണ്. സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണം ഉണ്ടാക്കാൻ സിപിഎമ്മും സർക്കാരും ശ്രമിക്കുകയാണെന്നു ചെന്നിത്തല ആരോപിച്ചു. ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട വനിതാ പൊലീസുകാരുടെ വയസ്സു തെളിയിക്കുന്ന രേഖകൾ പരിശോധിച്ചെന്ന ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ഇതുസംബന്ധിച്ചു മുഖ്യമന്ത്രി മറുപടി നൽകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
കരയോഗമന്ദിരങ്ങൾ ആക്രമിച്ചവർക്കെതിരെ നടപടി വൈകുന്നു: പി.സി.ജോർജ്
കോട്ടയം ∙ സംസ്ഥാനത്ത് വിവി ധ ജില്ലകളിൽ എൻഎസ്എസ് കരയോഗമന്ദിരങ്ങൾ ആക്രമിക്കപ്പെട്ടിട്ടും ഒരിടത്തുപോലും ഉത്തരവാദികളായവരെ പൊലീസ് അറസ്റ്റ് ചെയ്യാത്തതു രാഷ്ട്രീയ സമ്മർദം മൂലമാണെന്നു ജനപക്ഷം ചെയർമാൻ പി.സി.ജോർജ് എംഎൽഎ. കോട്ടയത്ത് അടുത്ത മാസം വനിതാപക്ഷം സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ സ്ത്രീശക്തി സംഗമത്തിന്റെ സ്വാഗതസംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാപക്ഷം സംസ്ഥാന പ്രസിഡന്റ് എം.എസ്.നിഷ അധ്യക്ഷത വഹിച്ചു. ലിസി സെബാസ്റ്റ്യൻ, ഇന്ദിര ശിവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.