കൊച്ചി∙ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങളിൽ അംഗങ്ങളെ നിയമിക്കാത്തതുമൂലം കേസുകൾ കെട്ടിക്കിടക്കുകയാണെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് നടപടി ആരംഭിച്ചു. കഴിഞ്ഞ മാസം 21നു മലയാള മനോരമയിൽ വന്ന റിപ്പോർട്ട് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ കൊണ്ടുവരികയായിരുന്നു. കേസിൽ സർക്കാരിന്റെ വിശദീകരണം തേടി.
വിവിധ ജില്ലാ ഫോറങ്ങളിൽ 12 വർഷത്തോളം പഴക്കമുള്ള കേസുകൾപോലും കെട്ടിക്കിടക്കുകയാണെന്നും നിയമനം നടത്താൻ സർക്കാർ മുതിരാത്തതു പരാതിക്കാർക്കു ബുദ്ധിമുട്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രസിഡന്റ്/ അംഗങ്ങൾ ഇല്ലാത്തതുമൂലം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, വയനാട്, കാസർകോട് എന്നീ ജില്ലാ ഫോറങ്ങൾ പ്രവർത്തിക്കുന്നില്ല. പലയിടത്തും ആയിരക്കണക്കിനു കേസുകൾ തീർപ്പാക്കാനുണ്ടെന്നു വ്യക്തമാക്കുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണു പൊതുതാൽപര്യ ഹർജി നടപടി ആരംഭിച്ചത്. സംസ്ഥാന സർക്കാരും ഉപഭോക്തൃവകുപ്പ് സെക്രട്ടറിയുമാണു എതിർകക്ഷികൾ.