തിരുവനന്തപുരം ∙ നിയമസഭാ സമ്മേളനം ചേരുന്ന 27നു മുമ്പായി പി.കെ.ശശി എംഎൽഎക്കെതിരെയുള്ള ആരോപണത്തിന്മേൽ സിപിഎം തീരുമാനം വരും. ഇതിനായി 23നു 11മണിക്കു സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചു. അന്നു രാവിലെ ചേരുന്ന സെക്രട്ടേറിയറ്റ് അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പരിഗണിച്ചു ശുപാർശ സംസ്ഥാന കമ്മിറ്റിക്കു സമർപ്പിക്കും.
എ.കെ.ബാലനും പി.കെ.ശ്രീമതിയും അടങ്ങുന്ന അന്വേഷണ കമ്മിഷൻ റിപ്പോർട്ട് അന്തിമമാക്കി. ശശിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് എല്ലാ സൂചനകളും. അതേസമയം സമാനമായ കേസുകളിൽ നേരത്തെ ചെയ്തതുപോലെ പാർട്ടിയിൽ നിന്നു പുറത്താക്കിക്കൊണ്ടുള്ള കടുത്ത നടപടിക്കു മുതിരില്ലെന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്. അതു ചെയ്താൽ പുറത്തായ നേതാവ് സിപിഎമ്മിനെ പ്രതിനിധീകരിച്ച് എങ്ങനെ എംഎൽഎയായി തുടരുമെന്ന ചോദ്യം ഉയരും.
കമ്മിഷനു മുന്നിൽ ശശിയെ അനുകൂലിച്ചും പ്രതികൂലിച്ചും ശക്തമായ വാദമുഖങ്ങളാണ് ഉയർന്നത്. പാലക്കാട് ജില്ലയിലെ പാർട്ടി ഘടകത്തിൽ ശശിക്കുള്ള സ്വാധീനം കമ്മിഷനെ തന്നെ ഉലച്ച പ്രശ്നവുമാണ്. അതുകൊണ്ടുതന്നെ ശശിക്കെതിരെ ഈ പ്രശ്നം ഉപയോഗിച്ചതിന്റെ പേരിലുള്ള പരാതികളും കമ്മിഷനു മുന്നിലെത്തി. ഗോപി കോട്ടമുറിക്കലിനെതിരെയുളള ആക്ഷേപത്തിലെന്നപോലെ പ്രതിക്കെന്ന പോലെ വാദിയെ അനുകൂലിച്ചവർക്കും ശിക്ഷ കിട്ടാനുള്ള സാധ്യതകളാണു പലരും പ്രവചിക്കുന്നത്. ആവശ്യമായ തീരുമാനം പാർട്ടിയെടുക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.