തിരുവനന്തപുരം∙ അയോധ്യ പോലെ ശബരിമലയെ ദേശീയ അജണ്ടയാക്കി മാറ്റി മുതലെടുപ്പു നടത്താനാണു ബിജെപി നീക്കമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അമിത് ഷായുടെ കഴിഞ്ഞ കേരള സന്ദർശനത്തിലാണ് ഇതിനുള്ള രൂപരേഖ തയാറായതെന്നും ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡ് ആസ്ഥാനത്തിനു മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്ത് മുല്ലപ്പള്ളി പറഞ്ഞു.
ബിജെപിയുടെ അജണ്ടയെ ചെറുത്തുതോൽപ്പിച്ചില്ലെങ്കിൽ ദേശീയ–പുരോഗമന പ്രസ്ഥാനങ്ങൾ നാളെ കൂട്ടത്തോടെയിരുന്നു വിലപിക്കേണ്ടിവരുമെന്നും മുല്ലപ്പളളി പറഞ്ഞു. കെ.മുരളീധരൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.ഇന്ത്യാ –പാക് യുദ്ധമേഖലയിൽ ചെന്ന പോലെ വേഷവിധാനവുമായാണ് ഡിജിപി ശബരിമലയിലെത്തിയത്. ആർഎസ്എസ് പറയുന്നതിനനുസരിച്ചു സല്യൂട്ടടിക്കുന്ന ഡിജിപിയാണ് ബെഹ്റയെന്നും മുരളീധരൻ പരിഹസിച്ചു.
കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, കെപിസിസി മുൻ അധ്യക്ഷൻ എം.എം. ഹസൻ, പാലോട് രവി, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പ്രസംഗിച്ചു.