വ്രതവിശുദ്ധിയിൽ മണ്ഡലപൂജകൾക്കു ശബരിമല നട തുറന്നു. വൈകിട്ട് 6.45നു പുതിയ മേൽശാന്തിമാരുടെ ആരോഹണ ചടങ്ങുകൾ നടന്നു. പൊലീസ് നിയന്ത്രണങ്ങൾ സംബന്ധിച്ച ആശങ്കയിലായിരുന്നു സന്നിധാനം. ആചാരങ്ങൾ മുടക്കിയുള്ള സുരക്ഷ വേണ്ടെന്നു വൈകിട്ടു നിർദേശം എത്തി. രാത്രിയെത്തുന്നവർക്കു പിറ്റേന്നു രാവിലെ നെയ്യഭിഷേകം കഴിയും വരെ തങ്ങാമെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും സന്നിധാനത്ത് വിരിവച്ച പല സംഘങ്ങളെയും രാത്രി അവിടെനിന്നു നീക്കി.
സന്നിധാനത്തെ കടകൾ രാത്രി അടച്ചിടണമെന്ന നിർദേശം പിൻവലിച്ചു. അപ്പം, അരവണ കൗണ്ടറുകളും രാത്രി തുറന്നിരിക്കും. ഇവ രാത്രി 11ന് അടയ്ക്കാൻ നിർദേശിച്ചിട്ടില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. നേരത്തേ ഇതു സംബന്ധിച്ച നിർദേശം ശബരിമലയിലെ എക്സിക്യൂട്ടീവ് ഓഫിസർക്കു നൽകിയിരുന്നു. വിവാദമായതോടെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിവരം അറിയിച്ചു. മന്ത്രി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു നിയന്ത്രണത്തിന് ഇളവു നൽകിയത്.
നട തുറക്കുന്നത് 18 മണിക്കൂർ
ശബരിമല∙ തീർഥാടനകാലത്തു ദർശനത്തിനു 18 മണിക്കൂർ അവസരം ലഭിക്കും.
ശബരിമലയിൽ ഇന്ന്
നട തുറക്കൽ 3.00
നെയ്യഭിഷേകം 3.30 മുതൽ 11.30 വരെ
കളഭാഭിഷേകം 12.00
ഉച്ചക്ക് നട അടയ്ക്കൽ 1.00
വൈകിട്ട് നട തുറക്കൽ 3.00
ഹരിവരാസനം 10.50