Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഷേധ നടുവിൽ 17 മണിക്കൂർ; ഒടുവിൽ തൃപ്തി ദേശായി മടങ്ങി

protest-against-trupti-desai-at-airport (ചിത്രം: 1) പ്രതിഷേധത്താവളം: തൃപ്തി ദേശായിക്കെതിരെ പ്രതിഷേധമുയർത്തി ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു മുന്നിൽ തടിച്ചുകൂടിയവർ. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ (ചിത്രം: 2) ‘അ’തൃപ്തി: വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായി പ്രതിഷേധത്തെത്തുടർന്ന് പുറത്തിറങ്ങാനാവാതെ നിൽക്കുന്നു.

കൊച്ചി ∙ ശബരിമലയിലേക്കു പോകാൻ ഇന്നലെ പുലർച്ചെ 4.40നു വിമാനമിറങ്ങിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഉൾപ്പെടെ 6 വനിതകൾക്കു പുറത്തുകടക്കാൻ പോലുമായില്ല. ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ തടിച്ചുകൂടിയതിനാലും പോകാൻ വാഹനം കിട്ടാത്തതിനാലും രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങിയ ഇവർ 17മണിക്കൂറിനു ശേഷം 9.43നു മുംബൈ വിമാനത്തിൽ മടങ്ങി.

Trupti-Desai-in-airport

മലയാളിയായ ലക്ഷ്മി ഉൾപ്പെടെയുള്ളവർക്കൊപ്പമാണു തൃപ്തി പുണെയിൽനിന്നെത്തിയത്. പുലർച്ചെ രണ്ടുമുതൽ  സമിതി പ്രവർത്തകർ എത്തിയിരുന്നു. വിമാനമിറങ്ങിയ ഉടൻ പൊലീസ് സ്ഥിതി അറിയിച്ചെങ്കിലും തൃപ്തിയും സംഘവും ശബരിമലയ്ക്കു പോകുമെന്ന നിലപാടില്‍ ഉറച്ചുനിന്നു. കാറിനായി പ്രീപെയ്ഡ് ടാക്സി കൗണ്ടറിൽ പോയെങ്കിലും സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ഡ്രൈവർമാർ വിസമ്മതം അറിയിച്ചു.

Trupti-Desai-at-airport

ഉച്ചയായിട്ടും ഇവർ മടങ്ങാതിരുന്നതോടെ മറ്റു ജില്ലകളിൽനിന്നു പോലും സ്ത്രീകളുൾപ്പെടെഎത്താൻ തുടങ്ങി. വിമാനത്താവള ടെർമിനൽ പരിസരം പ്രതിഷേധിച്ചെത്തിയവരുടെയും പൊലീസിന്റെയും മാധ്യമങ്ങളുടെയും വാഹനങ്ങളാൽ നിറഞ്ഞു. അന്തരീക്ഷം നാമജപ മുഖരിതമായി. ആളുകൾ ടെർമിനലിനു മുന്നിൽ കൂടിയിരുന്നതോടെ വിമാനത്താവള അധിക‍ൃതർ പൊലീസിനെ ആശങ്ക അറിയിച്ചു. തുടർന്നു പൊലീസ് വീണ്ടും ചർച്ച നടത്തിയപ്പോൾ വൈകിട്ട് അഞ്ചോടെയാണു തൃപ്തി മടങ്ങിപ്പോകാൻ തീരുമാനിച്ചത്. പ്രതിഷേധത്തിന്റെ പേരിൽ ഇരുനൂറ്റിയൻപതോളം പേർക്കെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തു.

തൃപ്തി ദേശായി

Trupti Desai

വിലക്കുള്ള ആരാധനാലയങ്ങളിൽ സ്ത്രീപ്രവേശനത്തിനായുളള പ്രവർത്തനങ്ങളിലൂടെയാണു പുണെ സ്വദേശിയായ തൃപ്തി ദേശായി ശ്രദ്ധിക്കപ്പെട്ടത്. തൃപ്തി നേതൃത്വം നൽകുന്ന ഭൂമാതാ ബ്രിഗേഡിൽ അയ്യായിരത്തോളം അംഗങ്ങളുണ്ട്. 2015 ൽ അഹമ്മദ്നഗർ ശനി ഷിൻഗ്നാപ്പുർ ക്ഷേത്രത്തിൽ വിലക്കു ലംഘിച്ചു പ്രവേശിക്കാൻ ശ്രമിച്ചതാണ് ആദ്യത്തെ പ്രധാന പ്രക്ഷോഭം.

നാസിക് തൃയംബകേശ്വർ, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രങ്ങളിലേയും വിലക്കു നീക്കണമെന്ന ആവശ്യവുമായി തൃപ്തി പ്രക്ഷോഭം വ്യാപകമാക്കി. 2016 മാർച്ചിൽ സ്ത്രീപ്രവേശനത്തിനുളള പൊതുതാൽപര്യഹർജി മുംബൈ ഹൈക്കോടതി അനുവദിച്ചു. വർളിയിൽ ഹാജി അലി ദർഗയിൽ സ്ത്രീകൾക്കുള്ള വിലക്കു നീക്കണമെന്നാവശ്യപ്പെട്ടു നടത്തിയ പോരാട്ടവും വിജയിച്ചിരുന്നു.

ഭയന്നല്ല മടക്കം; ഇനി അറിയിക്കാതെ വരും: തൃപ്തി ദേശായി

കൊച്ചി ∙ പ്രതിഷേധക്കാരെ ഭയന്നല്ല താൻ പോകുന്നതെന്നും ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നു പൊലീസ് പറഞ്ഞതനുസരിച്ചാണു മടങ്ങുന്നതെന്നും കൊച്ചിയിൽനിന്നു മടങ്ങുംമുൻപു തൃപ്തി ദേശായി. ഹോട്ടലുകളൊന്നും താമസസൗകര്യം തന്നില്ല. ആക്രമണമുണ്ടാകുമെന്നു പറഞ്ഞു ടാക്സി ഡ്രൈവർമാരും പിന്മാറി. വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ ആക്രമണശ്രമമുണ്ടായി. പ്രതിഷേധിക്കാനെന്ന പേരിൽ പുറത്തുനിന്നവർ അസഭ്യം പറഞ്ഞു. ഇവിടെ പ്രതിഷേധക്കാരാണു ഭയന്നതെന്നു പറഞ്ഞ തൃപ്തി അടുത്ത തവണ മുൻകൂട്ടി അറിയിക്കാതെയാകും വരികയെന്നും താനും സംഘവും ശബരിമല കയറുമെന്നും പറഞ്ഞു. 

തൃപ്തി കോൺഗ്രസ് സ്ഥാനാർഥി: കടകംപള്ളി

നിലയ്ക്കൽ ∙ തൃപ്തി ദേശായി മുൻപു കോൺഗ്രസിന്റെ  സ്ഥാനാർഥിയായിരുന്നുവെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അവർ വന്നതിനു പിന്നിൽ കോൺഗ്രസും ബിജെപിയുമാണ്. നല്ലവാക്കുകൾ പറഞ്ഞു മടക്കി അയ്ക്കാൻ ഇരുകൂട്ടരും തയാറാകേണ്ടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഒച്ചപ്പാടും ബഹളവും കാട്ടി തീർഥാടകരുടെ സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്ന സമീപനമാണു തൃപ്തി ദേശായിയുടെ സന്ദർശനത്തിലൂടെ സംഭവിച്ചത്– മന്ത്രി പറഞ്ഞു. 

കോൺഗ്രസുമായി ബന്ധമില്ല: ചെന്നിത്തല

തിരുവനന്തപുരം∙ തൃപ്തി ദേശായിക്കു കോൺഗ്രസുമായി ബന്ധവുമില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏതെങ്കിലും കാലത്തു കോൺഗ്രസിലുണ്ടായിരുന്നുവെന്നു കരുതി അവരുടെ കാര്യത്തിൽ പാർട്ടിക്കു ബാധ്യതയില്ല.

ബന്ധമില്ല: ബിജെപി

കൊച്ചി ∙ തൃപ്തി ദേശായിക്ക് ഒരു കാലത്തും ബിജെപി ബന്ധമുണ്ടായിട്ടില്ലെന്നു പാർട്ടി വക്താവ് എം.എസ്. കുമാർ. 2012 ലെ പുണെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായാണ് അവർ മൽസരിച്ചത്.

250 പേർക്കെതിരെ കേസ്

കൊച്ചി ∙ വിമാനത്താവളത്തിനു മുന്നിലെ പ്രതിഷേധത്തിന്റെ പേരിൽ 250 പേർക്കെതിരെ  പൊലീസ് കേസെടുത്തു. വിമാനത്താവള പരിസരത്തു ധർണകളോ മറ്റു സമരപരിപാടികളോ പാടില്ലെന്നു ഹൈക്കോടതി വിധി നിലവിലുണ്ട്. പ്രതിഷേധിച്ചവരുടെ ചിത്രങ്ങൾ സിസിടിവി ക്യാമറയിൽനിന്നു പൊലീസ് ശേഖരിച്ചു.