പത്തനംതിട്ട ∙ ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെയും മറ്റു 2 പേരെയും കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്കു കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് ഐപിസി 353 വകുപ്പാണു ചുമത്തിയിരിക്കുന്നത്.
നിലയ്ക്കലും ചിറ്റാർ പൊലീസ് സ്റ്റേഷനിലും ശനിയാഴ്ച രാത്രി മുഴുവൻ നീണ്ട നാടകീയരംഗങ്ങൾക്കൊടുവിലാണ് ഇവരെ ആശുപത്രിയിലേക്കും പിന്നെ കോടതിയിലേക്കും കൊണ്ടുപോയത്. ഒബിസി മോർച്ച തൃശൂർ ജില്ലാ അധ്യക്ഷൻ രാജൻ തറയിൽ, കർഷകമോർച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എം.എസ്. സന്തോഷ് എന്നിവരാണു മറ്റു 2 പേർ. ബിജെപി തൃശൂർ ജില്ലാ അധ്യക്ഷൻ എ. നാഗേഷ്, കോട്ടയം ജില്ലാ സെക്രട്ടറി ലിജിൻ ലാൽ, വി.സി. അജി എന്നിവരെയും കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും കേസിൽനിന്ന് ഒഴിവാക്കി.
കരുതൽ തടങ്കലെന്നു പറഞ്ഞാണു സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷൻ ജാമ്യം കിട്ടുമെന്നും അറിയിച്ചിരുന്നു. എന്നാൽ ചിറ്റാർ സ്റ്റേഷനിലെത്തിയ ശേഷം പൊലീസ് നിലപാട് മാറ്റി. ഇതോടെ പ്രവർത്തകരുടെ പ്രതിഷേധം കനത്തു സംഘർഷാവസ്ഥ രൂപംകൊണ്ടിരുന്നു. ഇന്നലെ രാവിലെ ഒൻപതോടെ കൊട്ടാരക്കര സ്പെഷൽ സബ് ജയിലിലെത്തിച്ചു. ഇരുമുടിക്കെട്ട് സൂക്ഷിക്കാൻ സൗകര്യം നൽകി. വൈകിട്ടോടെ സബ് ജയിലിനു സമീപം പ്രവർത്തകർ അനിശ്ചിതകാല നാമജപം ആരംഭിച്ചു.