തിരുവനന്തപുരം∙ കേരളത്തിൽ ബിജെപിക്കു വെള്ളവും വളവും നൽകുകയാണ് എ.കെ.ആന്റണിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ സർക്കാരിന്റെ പ്രവർത്തനങ്ങളെ ഹൈക്കോടതി അംഗീകരിച്ചതാണ്. എന്നിട്ടും സംഘർഷം വിളിച്ചുവരുത്തിയതു മുഖ്യമന്ത്രിയും ഡിജിപിയുമാണെന്ന ആന്റണിയുടെ പ്രസ്താവന ദുരുപദിഷ്ടമാണ്. കേരളത്തിൽ ബിജെപിക്കു വളരാൻ സൗകര്യമൊരുക്കുന്നതിനൊപ്പം സർക്കാരിനെക്കുറിച്ചു തെറ്റിദ്ധാരണ പരത്താനുളള തന്ത്രവുമാണത്.
ഭക്തരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുളള ചുമതല പൊലീസിനാണെന്ന് ഓർമിപ്പിച്ച കോടതി, ശബരിമലയെ കലാപഭൂമിയാക്കാൻ ആരു ശ്രമിച്ചാലും അവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാൻ പൊലീസിന് അധികാരമുണ്ടെന്നും വ്യക്തമാക്കിയതാണ്. നിരോധനാജ്ഞ ഭക്തർക്കെതിരല്ലെന്നും അക്രമകാരികളെ നേരിടാനാണെന്നും കോടതി വ്യക്തമായി പറഞ്ഞു. ദർശനത്തിനെത്തുന്നവർക്ക് എല്ലാ സൗകര്യവും സർക്കാർ ശബരിമലയിൽ ഒരുക്കുന്നുണ്ട്. ഇതു കാരണം തീർഥാടകരുടെ ഒഴുക്കു വർധിച്ചു. ആന്റണിയുടെ പാർട്ടിയും അണികളും ഈ കലാപകാരികൾക്ക് ഒത്താശ ചെയ്തു പ്രവർത്തിച്ചു. പകൽ കോൺഗ്രസും രാത്രി ബിജെപിയുമാകുന്ന കോൺഗ്രസുകാരുടെ പ്രതിരൂപമായി മാറുകയാണ് ഈ പ്രസ്താവനയിലൂടെ എ.കെ.ആന്റണിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.