തൃശൂർ ∙ ആനയ്ക്കും സ്കാനിങ്. നമ്മളെപ്പോലെ ആന ആശുപത്രി അന്വേഷിച്ചു പോകേണ്ട ആവശ്യമില്ല. ആനയെത്തേടി സ്കാനിങ് യന്ത്രമെത്തും. സ്കാൻ യന്ത്രത്തിന്റെ ക്യാമറ ആനയുടെ വയറിനകത്തേക്കുപോയി കാര്യങ്ങൾ കണ്ടുപിടിച്ചുകൊള്ളും.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള, തിരുവമ്പാടി ആന ചികിത്സാ കേന്ദ്രത്തിലാണ് സ്കാനിങ് യന്ത്രമുള്ളത്. ആനയുടെ മലദ്വാരത്തിലൂടെ ചെറിയ ക്യാമറ വയറിനകത്തേക്കു കടത്തിവിടും. വയറിന്റെ പകുതി ദൂരംവരെ ഇതിലൂടെ സ്കാൻ ചെയ്യാം. വയറിനു മുകൾ ഭാഗത്തെ വൃക്കയും സ്കാൻ ചെയ്യാൻ ഇതുപയോഗിക്കാം.
പിണ്ടം പുറത്തു പോകാതെ കുടലിൽ തങ്ങി നിൽക്കുന്നതാണ് ആനയുടെ ഏറ്റവും വലിയ രോഗങ്ങളിലൊന്ന്. കേരളത്തിൽ ആനകൾ ചരിയുന്നത് പ്രധാനമായും എരണ്ടക്കെട്ട് എന്ന ഈ അസുഖത്തെത്തുടർന്നാണ്. സ്കാനിങ്ങിലൂടെ പിണ്ടം വയറിന്റെ ഏതു ഭാഗത്തു തങ്ങിനിൽക്കുന്നു എന്ന് കണ്ടെത്താനാകും. അതനുസരിച്ചു മരുന്നു കൊടുത്ത് പിണ്ടം പുറത്തേക്കു നീക്കാനാകും. വൃക്കയുടെ ഭാഗത്തു നീർക്കെട്ടുപോലെ എന്തെങ്കിലുമുണ്ടായാലും ഇതുവഴി കണ്ടെത്താം. ക്യാമറ വയറിനകത്തേക്കു പോകുന്നതുകൊണ്ട് ആനയ്ക്കു വേദനിക്കില്ലെന്ന് ആന ചികിത്സാ കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്ന ഡോ. പി.ബി.ഗിരിദാസ് പറഞ്ഞു.
സ്കാനിങ് യന്ത്രം ഉപയോഗിച്ച് ആനയെ പരിശോധിക്കുന്നു. ചിത്രം: ഉണ്ണി കോട്ടക്കൽ ∙ മനോരമ
Advertisement