തിരുവനന്തപുരം∙ ബിജെപി നേതാവ് കെ. സുരേന്ദ്രനെ തടവിലിട്ടിരിക്കുന്നതിനു പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നു ബിജെപി എംപിമാർ. പൂജപ്പുര സെൻട്രൽ ജയിലിൽ സുരേന്ദ്രനെ എംപിമാരുടെ സംഘം സന്ദർശിച്ചു.
രാഷ്ട്രീയമര്യാദയില്ലാത്ത നടപടികളാണു സംസ്ഥാന സർക്കാരിന്റേത്. പിണറായിയെ വിമർശിച്ചതിന്റെ പേരിലുള്ള പ്രതികാര നടപടികളാണു സുരേന്ദ്രനെതിരെ കൈക്കൊണ്ടിരിക്കുന്നതെന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡേ എംപി പറഞ്ഞു.
ഇരുമുടിക്കെട്ടുമായി ശബരിമലയ്ക്കു പോകുമ്പോഴാണു സുരേന്ദ്രനെ അറസ്റ്റ് ചെയ്തതെന്നും ഇതു മനുഷ്യാവകാശ ലംഘനം കൂടിയാണെന്നും എംപിമാർ പറഞ്ഞു. ഇതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കും.
പട്ടികജാതി മോർച്ച ദേശീയ അധ്യക്ഷൻ പ്രഹ്ളാദ് ജോഷി, വിനോദ് കുമാർ സോംകാർ, നളിൻ കുമാർ കട്ടീൽ എന്നിവരാണു സരോജിനു പുറമെ സംഘത്തിൽ. പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയും ഇവർക്കൊപ്പം സുരേന്ദ്രനെ സന്ദർശിച്ചു.