Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിനെയും ബിജെപിയെയും തുറന്നു കാ‍ട്ടാൻ സിപിഎം; പോര് ഇനി തലസ്ഥാനത്ത്

congress-cpm-bjp-logo

തിരുവനന്തപുരം∙ നിയമസഭയിൽ യുഡിഎഫും സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപിയും സമരം തുടങ്ങിയതോടെ ശബരിമല സമരം പൂർണമായും സന്നിധാനം വിട്ടു തലസ്ഥാനത്തായി. യുഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ലക്ഷ്യം ഒന്നാണെന്ന് ആരോപിച്ച് ഇതോടെ സിപിഎമ്മും മുഖ്യമന്ത്രിയും വർധിതാവേശത്തോടെ രംഗത്തെത്തി. 

ബിജെപി അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതു കണക്കിലെടുത്താണ് യുഡിഎഫ് നിയമസഭാകക്ഷിയോഗം രാവിലെ ചേർന്നു നിയമസഭാകവാടത്തിൽ എംഎൽഎമാരുടെ സമരമെന്ന നിർദേശം അന്തിമമാക്കിയത്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നും അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നുമാവശ്യപ്പെട്ടു സഭാസമ്മേളനം ആരംഭിച്ചതു മുതൽ പ്രതിപക്ഷം പോർമുഖം തുറന്നിരിക്കുകയാണ്. ഇതു കൂടി കണക്കിലെടുത്താണു സമരവേദി ബിജെപി ഇവിടേക്കു മാറ്റിയത്. 

സത്യാഗ്രഹം ആരംഭിച്ചശേഷം അകത്തു സഭാനടപടികളുമായി അടിയന്തരപ്രമേയ നോട്ടീസ് വേളയിൽ സഹകരിക്കാനായിരുന്നു പ്രതിപക്ഷ തീരുമാനം. ഇക്കാര്യം കോൺഗ്രസ് ഉപനേതാവ് കെ.സി. ജോസഫ് സ്പീക്കറെ അറിയിച്ചു. എന്നാൽ ബിജെപിയും കോൺഗ്രസും ഒരേ കളിയിലേർപ്പെട്ടിരിക്കുന്നുവെന്നാരോപിച്ചു മുഖ്യമന്ത്രി കടന്നാക്രമണം നടത്തിയതോടെ വീണ്ടും പോർവിളികളിൽ മുങ്ങി സഭ പിരിഞ്ഞു.

ബിജെപി തലസ്ഥാനത്തു സമരം പ്രഖ്യാപിച്ച വേളയിൽ ആ പാത യുഡിഎഫും പിന്തുടരുമോയെന്നു കാണാമെന്ന പരിഹാസം മുഖ്യമന്ത്രി തൊടുത്തിരുന്നു. അതു കുറിക്കു കൊണ്ടെന്നു തെളിയിക്കാനാണ് അദ്ദേഹം തുനിഞ്ഞത്. ഹിന്ദുസംഘടനകളെ മാത്രം വിളിച്ചു വനിതാ മതിൽ തീർക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിനു പിന്നിലെ യഥാർഥ നവോഥാന താൽപര്യം ചിക‍ഞ്ഞ് പ്രതിപക്ഷം ഇതിനെ പ്രത്യാക്രമിച്ചു . വ്യാഴാഴ്ച ചേരുന്ന മതസൗഹാർദ സദസുകളിൽ ഇരുകൂട്ടരെയും തുറന്നുകാണിക്കാനുള്ള നിർദശമാണ് എൽഡിഎഫ് നൽകിയിരിക്കുന്നത്. 

വനിതാ മതിൽ വിവാദത്തിൽപ്പെട്ടതോടെ ഇന്നത്തെ എൽഡിഎഫ് യോഗത്തിൽ സിപിഐ അടക്കമുള്ള കക്ഷികളുടെ അഭിപ്രായത്തിനു സിപിഎം കാതോർക്കും. ചില സാമുദായികസംഘടനകളെ മുന്നിൽ നിർത്തുന്നതിനു നാളെ വില കൊടുക്കേണ്ടിവരുമോയെന്ന ശങ്ക പങ്കുവയ്ക്കുന്ന എൽഡിഎഫ് കേന്ദ്രങ്ങളുണ്ട്.