നിലയ്ക്കൽ ∙ നിരോധനാജ്ഞ ലംഘിച്ചതിന് കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ജയസൂര്യൻ പാലാ ഉൾപ്പെടെ 7 പ്രവർത്തകരെ നിലയ്ക്കൽ ഗോപുരപ്പടിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. മതങ്ങളെ ഇല്ലാതാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സമരപരിപാടികൾ അവസാനിച്ചിട്ടില്ലെന്നും ജയസൂര്യൻ പാലാ പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രവർത്തകർ പ്രകടനമായെത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കാദംബരി, ജില്ലാ ജനറൽ സെക്രട്ടറി വിനോദ് തിരുമൂലപുരം, ജില്ലാ സെക്രട്ടറി ആർ.നിതീഷ്, കണ്ണൻ ചിറ്റൂർ, സുരേന്ദ്രൻ ചെമ്പകവേലിൽ, ജയപ്രകാശ് എന്നിവരെ എസ്ഐ. ബി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു പെരുനാട് പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആചാരസംരക്ഷണം ആവശ്യപ്പെട്ട് മഹിളാ മോർച്ചയെ പങ്കെടുപ്പിച്ച് സമരം കൂടുതൽ ശക്തമാക്കുമെന്ന് പാർട്ടി ഭാരവാഹികൾ പറഞ്ഞു.