Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടക്ട‌ർമാരെ പിരിച്ചുവിടൽ നടപടി തിങ്കളാഴ്ച മുതൽ

KSRTC-BUS

തിരുവനന്തപുരം ∙ കെ എസ്ആർടിസിയിലെ കണ്ടക്ടർമാർക്കെതിരായ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ സാധിക്കാത്തതിനാൽ പിരിച്ചുവിടൽ നടപടി തിങ്കളാഴ്ച ആരംഭിക്കാൻ തീരുമാനം. രണ്ടു ദിവസത്തിനകം വിധി നടപ്പാക്കാനാണ് ഉത്തരവ്.

ഇന്നലെ ഹൈക്കോടതി വിധി വന്നയുടൻ കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവരെ വിവരം അറിയിച്ചു. ഇരുവരുടെയും നിർദേശപ്രകാരം തച്ചങ്കരി വൈകിട്ടു ഡൽഹിയിൽ എത്തി സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശുമായി ചർച്ച നടത്തി. ക്രിസ്മസ് അവധിയുടെ ഭാഗമായി ഇന്നലെ കോടതി അടച്ചു. അപ്പീൽ നൽകാൻ ജനുവരി രണ്ടുവരെ കാക്കണം. ഇതുവരെയുള്ള കണക്കനുസരിച്ച് 3872 കണ്ടക്ടർമാർക്കാണു വിധി ബാധകമാകുന്നത്.

ഒഴിവാക്കപ്പെട്ട ജീവനക്കാരുടെ വാദം കോടതി പരിഗണിച്ചിട്ടില്ല. നിലവിലെ കേസിൽ അവർ കക്ഷി ചേർന്നിട്ടുമില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാകും സുപ്രീം കോടതിയെ സമീപിക്കുക. അതേസമയം, താൽക്കാലിക കണ്ടക്ടർമാരെ ഒഴിവാക്കുന്നതു സർവീസുകളെ ബാധിക്കുമെന്നാണു വിലയിരുത്തൽ. വടക്കൻ ജില്ലകളിലാണ് ഏറെപ്പേരും ജോലി ചെയ്യുന്നത്. 11,000 സ്ഥിരം കണ്ടക്ടർമാരാരിൽ 1500 പേരെയെങ്കിലും അടിയന്തരമായി വടക്കൻ ജില്ലകളിലേക്ക് അയയ്ക്കണം. 4051 പേരെ ഉടൻ നിയമിക്കേണ്ടിയും വരും. ഇവർക്ക് ഒരാഴ്ചയെങ്കിലും പരിശീലനം നൽകേണ്ടതുണ്ട്.

related stories