Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രേഷ്ഠഭാഷാ കേന്ദ്രം: 125 കോടിയുമായി കേന്ദ്രം; എവിടെ സ്ഥാപിക്കണമെന്നുപോലും തീരുമാനിക്കാതെ കേരളം

Print

തിരുവനന്തപുരം∙ ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ട മലയാളത്തിന്റെ വികാസത്തിനായി ഗവേഷണകേന്ദ്രം ഉൾപ്പെടെ സ്ഥാപിക്കാൻ കേന്ദ്രം 125 കോടി രൂപ അനുവദിച്ചെങ്കിലും എവിടെ കേന്ദ്രം സ്ഥാപിക്കണമെന്നു പോലും തീരുമാനിക്കാതെ സർക്കാർ മെല്ലെപ്പോക്കിൽ.

തമിഴിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചപ്പോൾ 50 ഏക്കർ സ്ഥലവും കെട്ടിടങ്ങളും നൽകിയാണ് അവിടത്തെ സർക്കാർ കേന്ദ്രതീരുമാനത്തെ വരവേറ്റത്. തെലുങ്ക്, കന്നട ഭാഷകൾക്കു ശ്രേഷ്ഠപദവി ലഭിച്ചപ്പോഴും അവർ അതിവേഗം ഒരുക്കങ്ങൾ പൂർത്തിയാക്കി.

2013 മേയ് 23 നാണ് മലയാളത്തിനു ശ്രേഷ്ഠപദവി ലഭിച്ചത്. ഈ തീരുമാനത്തിനെതിരെ തമിഴ്നാട് സ്വദേശി ആർ. ഗാന്ധി ചെന്നൈ ഹൈക്കോടതിയിൽ കേസ് കൊടുത്തതിനാൽ അന്നത്തെ സർക്കാരിനു തുടർനടപടികളിലേക്കു കടക്കാനായില്ല. 2016 ജൂലൈ എട്ടിന് ആ ഹർജി തള്ളിയതോടെ തടസ്സം നീങ്ങി. തുടർന്ന് പദ്ധതിയുടെ ചുമതലയുള്ള മൈസൂരുവിലെ സെന്റർ ഫോർ ക്ലാസിക്കൽ ലാംഗ്വേജസ് അധികൃതർ ഗവേഷണ കേന്ദ്രത്തിനു സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

സ്ഥലം ലഭ്യമാക്കിയാൽ അവിടെ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ കേന്ദ്ര മാനവശേഷി മന്ത്രാലയം 100 കോടി രൂപ ചെലവഴിക്കും. ഒപ്പം പ്രവർത്തനച്ചെലവിനായി വർഷം അഞ്ചുകോടി വീതവും നൽകും. 2013 മുതലുള്ള ഈ തുക ഒരുമിച്ച് അനുവദിക്കും. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള രാജ്യത്തെ എല്ലാ സർവകലാശാലകളിലും മലയാളം ചെയർ സ്ഥാപിക്കുമെന്നും അവർ അറിയിച്ചു.

കേരളം മറുപടി നൽകാത്തതിനാ‍ൽ സെന്റർ ഡയറക്ടർ ഉൾപ്പെടെയുള്ളവർ കേരളത്തിലേക്കു വന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ സാധിക്കാതെ അവർ മന്ത്രി സി. രവീന്ദ്രനാഥുമായാണു ചർച്ച നടത്തിയത്. മലയാളം സർവകലാശാലയുടെ ആസ്ഥാനമായ തിരൂരിൽ ഗവേഷണകേന്ദ്രം സ്ഥാപിക്കാനാണു രാഷ്ട്രീയ തീരുമാനമെന്നു മന്ത്രി അറിയിച്ചു. സംഘം തിരൂരിൽ പരിശോധന നടത്തിയെങ്കിലും വേണ്ടത്ര സ്ഥലമില്ലെന്നു വിലയിരുത്തി. മാത്രമല്ല, ലൈബ്രറി സൗകര്യവുമില്ല.

അവർ സ്വന്തം നിലയ്ക്കു നടത്തിയ അന്വേഷണത്തിൽ കഴക്കൂട്ടം മേനംകുളം ഇന്റർനാഷനൽ സ്കൂൾ ഓഫ് ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്സ് (ഐസ്ഡിഎൽ) ക്യാംപസ് ഗവേഷണ കേന്ദ്രത്തിനു യുക്തമാണെന്ന് അഭിപ്രായപ്പെട്ടു. ഇവിടെ 27 ഏക്കർ സ്ഥലം ഉണ്ട്. മാത്രമല്ല, തിരുവനന്തപുരത്തെ മികച്ച ലൈബ്രറികൾ ഉപയോഗപ്പെടുത്താനുമാകും. എന്നാൽ ശ്രേഷ്ഠഭാഷാ കേന്ദ്രം സ്ഥാപിക്കാമെന്നും ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കാസർകോട് കേന്ദ്ര സർവകലാശാല ഇപ്പോൾ ശ്രമം തുടങ്ങിയിരിക്കുകയാണ്.