ന്യൂഡൽഹി∙ പീഡനാരോപണ വിധേയനായ ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കു സംസ്ഥാന കമ്മിറ്റി നൽകിയ ശിക്ഷ പര്യാപ്തമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ. 6 മാസത്തേക്കു സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം കേന്ദ്ര കമ്മിറ്റി ചർച്ചയില്ലാതെ തന്നെ അംഗീകരിച്ചു. ഇതേസമയം, സസ്പെൻഷൻ കാലാവധി കഴിഞ്ഞാലുടനെ ശശി പഴയ സ്ഥാനങ്ങളിലേക്കു തിരിച്ചുവരുന്ന സാഹചര്യമില്ലെന്നു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കമ്മിറ്റിയിൽ പറഞ്ഞതായാണു സൂചന. പൊലീസ് കേസെടുക്കാൻ തക്കതായ കുറ്റം ഉണ്ടായിട്ടില്ലെങ്കിലും മറ്റുപാർട്ടികൾ ചെയ്യാത്ത രീതിയിൽ കടുത്ത ശിക്ഷയാണു പാർട്ടി നൽകിയതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാന നടപടിക്ക് അംഗീകാരം നൽകിയത്.
സിസിയിൽ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചു വി.എസ്. അച്യുതാനന്ദൻ നൽകിയ കത്തിൽ ശശിക്കെതിരായ നടപടി അപര്യാപ്തമാണെന്ന സൂചന നൽകിയിരുന്നു. എന്നാൽ, പുനഃപരിശോധിക്കണമെന്ന ആവശ്യം ആരും ഉയർത്തിയില്ല. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നാണു ശശിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
സസ്പെൻഷൻ കാലാവധി കഴിഞ്ഞെത്തിയാൽ ശശിക്കു പാർട്ടി അംഗത്വം മാത്രമെ തിരികെ ലഭിക്കൂ. ഏതു ഘടകത്തിൽ ഉൾപ്പെടുത്തണമെന്നതടക്കം പിന്നീടു തീരുമാനിക്കുന്നതാണു രീതി.