തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനു രാവണന്റെ പ്രതിരൂപമെന്നു ബിജെപി സംസ്ഥാന ജന. സെക്രട്ടറി ശോഭാ സുരേന്ദ്രൻ. വിഭീഷണനും മണ്ഡോദരിയും പറഞ്ഞിട്ടു കേൾക്കാതെ ഇറങ്ങി തിരിച്ചതിനാലാണ് രാവണനു തിരിച്ചടി നേരിട്ടത്. വിശ്വാസ സംരക്ഷണത്തിനായി കേരളത്തിലെ ആയിരക്കണക്കിനു സ്ത്രീകൾക്കു തെരുവിലിറങ്ങേണ്ട അവസ്ഥവന്നു. ഇതു മുഖ്യമന്ത്രിയുടെ വിനാശത്തിലേക്കാണു വിരൽ ചുണ്ടുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവരുന്ന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സെക്രട്ടേറിയറ്റു പടിക്കൽ ആത്മാഹുതി ചെയ്ത അയ്യപ്പഭക്തന്റെ കുടുംബത്തിന്റെ ആത്മാഭിമാനത്തെപ്പോലും ഈ സർക്കാർ ചോദ്യം ചെയ്യുന്നു. പാവപ്പെട്ടവന്റെ പേരിൽ അധികാരത്തിലേറിയ സർക്കാരിന് ആർഭാടത്തിനു കുറവില്ല. കണ്ണൂർ വിമാനത്തവളം ഉദ്ഘാടനം ചെയ്തതിനു ശേഷം സർക്കാർ ചെലവിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കുടുംബാംഗങ്ങളോടൊപ്പം തിരുവനന്തപുരത്തേക്ക് വിമാനയാത്ര നടത്തിയെന്നും അവർ കുറ്റപ്പെടുത്തി. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ വി.ടി.രമയും പ്രസംഗിച്ചു.