കൊച്ചി∙ മലയാളി യുവാക്കളെ ഭീകര സംഘടനയിൽ ചേർക്കാൻ അഫ്ഗാനിസ്ഥാനിലേക്കു കടത്തിയ കേസിൽ അറസ്റ്റിലായ വയനാട് കൽപ്പറ്റ സ്വദേശി ഹബീബ് റഹ്മാനെ (25) ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കസ്റ്റഡിയിൽ വാങ്ങി. വെള്ളിയാഴ്ച തിരികെ കോടതിയിൽ ഹാജരാക്കണം.
കേരളത്തിലെ 14 യുവതീയുവാക്കളെ ഭീകരസംഘടനയിൽ അംഗങ്ങളാക്കാൻ 2015–16 കാലഘട്ടത്തിൽ വിദേശത്തേക്കു കടത്തിയ കേസിലാണ് ഹബീബിനെ എൻഐഎ വിശദമായി ചോദ്യം ചെയ്യുന്നത്. ഇതേ കേസിൽ രാജ്യം വിട്ട അബ്ദുൽ റഷീദ് അബ്ദുല്ല, അഷ്ഫാഖ് മജീദ്, ബസ്റ്റിൻ വിൻസന്റ് എന്നിവരുമായി ഹബീബ് നടത്തിയ രഹസ്യ സംഭാഷണങ്ങളുടെ രേഖകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ചോദ്യംചെയ്യൽ.