കടയ്ക്കൽ (കൊല്ലം)∙ ഓടിക്കൊണ്ടിരുന്ന ബസിൽ മരം വീണ് 17 പേർക്കു പരുക്കേറ്റു. ഇന്നലെ രാവിലെ 7.45നു നിലമേൽ റോഡിൽ പാട്ടിവളവിനു സമീപത്തായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ ബസ് ഡ്രൈവർ നാവായിക്കുളം വർഷ നിവാസിൽ ഷൈൻ (35), മുള്ളിക്കാട് നാസർ (56), കോട്ടപ്പുറം കമലമ്മ (70), ചിങ്ങേലി അജിൻ നിവാസിൽ തങ്കമണി (70) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും.
അഞ്ചലിൽ നിന്നു കടയ്ക്കൽ വഴി കിളിമാനൂരിനു പോകുകയായിരുന്നു അപകടത്തിൽപ്പെട്ട മോട്ടു എന്ന ബസ്. ആറ്റുപുറത്തു നിന്നു കടയ്ക്കൽ ജംക്‌ഷനിലേക്കു പോകുന്നതിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫിസിനു മുന്നിൽ റോഡരികിൽ നിന്ന മരം വൈദ്യുതി ലൈൻ തകർത്ത് ബസിന്റെ മുകളിലേക്കു വീഴുകയായിരുന്നു. ബസിൽ യാത്രക്കാർ കുറവായിരുന്നത് അപകടതീവ്രത കുറച്ചു.
ലൈൻ ഉരസി വൈദ്യുതി ബന്ധം നിലച്ചതിനാൽ വൻ അപകടം ഒഴിവായി. ബസ് പൂർണമായും തകർന്നു. അഗ്നിശമനസേനയും പൊലീസും എത്തി മരം മുറിച്ചുമാറ്റി.