കൊച്ചി ∙ നടിയും സംരംഭകയുമായ ലീന മരിയ പോളിന്റെ കൊച്ചുകടവന്ത്രയിലെ ബ്യൂട്ടി സലൂണിൽ വെടിവയ്പു നടത്തിയ കേസിലെ പ്രതികൾ കീഴടങ്ങാൻ ഒരുങ്ങുന്നു. ഡിസംബർ 15ന് ഉച്ചയ്ക്കു ശേഷമാണു 2 യുവാക്കൾ ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തി എയർപിസ്റ്റൽ ഉപയോഗിച്ചു വെടി ഉതിർത്തത്. മുംബൈയിലെ കുറ്റവാളി സംഘത്തിൽ നിന്നു ലഭിച്ച നിർദേശം അനുസരിച്ചാണു ഇവർ എത്തിയത്.
വെടിവയ്പിനു ശേഷം ‘രവി പൂജാരി’യെന്നു ഹിന്ദിയിൽ എഴുതിയ കുറിപ്പ് ബ്യൂട്ടി സലൂണിൽ ഉപേക്ഷിക്കാനും ഇവർക്കു നിർദേശം ലഭിച്ചിരുന്നു. സംഭവത്തിനു ശേഷം 25 കോടി രൂപയാണ് മുംബൈ സംഘം നടിയോട് ആവശ്യപ്പെട്ടത്. ഈ പണം ലഭിക്കുമ്പോൾ വലിയൊരു തുക യുവാക്കൾക്കു നൽകാമെന്നായിരുന്നു ഇടനിലക്കാരൻ വഴി വാഗ്ദാനം ചെയ്തത്. സംഭവത്തിനു ശേഷം മുംബൈയിലെ ക്രിമിനൽ സംഘം ഇടനിലക്കാരുടെ സഹായത്തോടെ നടിയുമായി ഒത്തുതീർപ്പുണ്ടാക്കി എന്ന വിവരം പുറത്തു വന്നതോടെയാണു വെടിവയ്പിനു ക്വട്ടേഷനെടുത്ത യുവാക്കൾ തങ്ങൾ കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്.
സംഭവദിവസം യുവാക്കളിൽ ഒരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ നിക്ഷേപിച്ചതായി വിവരമുണ്ട്. ക്വട്ടേഷൻ നൽകിയവരും നടിയും സാമ്പത്തിക പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയതോടെ അവർ തന്നെ തങ്ങളെ പൊലീസിന് ഒറ്റിക്കൊടുക്കുമെന്ന ഭീതിയാണു കീഴടങ്ങാൻ പ്രതികളെ പ്രേരിപ്പിക്കുന്നത്. വടക്കൻ ജില്ലയിൽ നിന്നുള്ള 2 യുവാക്കളാണു വെടിയുതിർത്തതെന്നാണു ലഭ്യമായ വിവരം.