കോഴിക്കോട് ∙ ഐഎസ്ആർഒ ചാരക്കേസിൽ തനിക്കും നീതി ലഭിക്കണമെന്ന് ഫൗസിയ ഹസൻ. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തിൽ നമ്പിനാരായണനു ലഭിച്ചതിനു തുല്യമായ നീതി തനിക്കും ലഭിക്കണം.
നമ്പി നാരായണനെ മുൻപരിചയമില്ല. ആദ്യമായി കണ്ടത് സിബിഐ കസ്റ്റഡിയിലാണ്. ചാരക്കേസു മൂലം തന്റെ മകളുടെ വിദ്യാഭ്യാസം മുടങ്ങി. കേരളാ പോലീസിന്റേതടക്കം ഭീകരമായ ചോദ്യം ചെയ്യലിനു വിധേയയായി. നമ്പി നാരായണന് നൽകിയതു പോലെ നഷ്ടപരിഹാരം തനിക്കും വേണം. ഇതിനായി കോടതിയെ സമീപിക്കും. ഏതുകോടതിയെ സമീപിക്കണമെന്ന് പിന്നീട് തീരുമാനിക്കും. ഇതിനായി അഭിഭാഷകൻ പ്രസാദ് ഗാന്ധിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഫൗസിയ ഹസൻ പറഞ്ഞു.
ഡിസി കിഴക്കേമുറി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയതാണ് ഫൗസിയ ഹസൻ. ഫൗസിയ ഹസന്റെ അനുഭവങ്ങൾ ‘വിധിക്കു ശേഷം–ഒരു (ചാര) വനിതയുടെ വെളിപ്പെടുത്തലുകൾ’ എന്ന പേരിൽ ഡിസിബുക്സ് പ്രസിദ്ധീകരിച്ചിരുന്നു.
∙ 'കെട്ടിച്ചമച്ച കള്ളക്കേസിൽ ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിക്കേണ്ടിവന്ന സ്ത്രീയാണു ഫൗസിയ. അവർക്കു നീതി കിട്ടണം . അതു നിഷേധിക്കുന്നതു പാപമാണ്. സർക്കാരിനും പൊതുസമൂഹത്തിനും അവരെ സഹായിക്കാനാകും. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞെങ്കിലും എന്തായിരുന്നു കേസുകൊണ്ടുളള ഉദ്ദേശ്യം എന്നത് ഇനിയും കണ്ടെത്തേണ്ടതുണ്ട്. അതിനായി കാത്തിരിക്കുകയാണ്' - നമ്പി നാരായണൻ (മുംബൈയിൽ മനോരമ ന്യൂസിനോട്)