ശബരിമലയിൽ നൂറുകണക്കിന് യുവതികൾ ദർശനം നടത്തി: മന്ത്രി എം.എം. മണി

mm-mani-1
SHARE

കൊട്ടാരക്കര ∙ ശബരിമലയിൽ നൂറുകണക്കിനു യുവതികൾ ദർശനം നടത്തിയെന്നും ഇനിയും നടത്തുമെന്നും പൊലീസ് അവർക്ക് സംരക്ഷണം നൽകുമെന്നും മന്ത്രി എം.എം.മണി. കൊട്ടാരക്കരയിൽ അബ്ദുൽ മജീദ് രക്തസാക്ഷിത്വ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ പ്രായം അളക്കാനുള്ള യന്ത്രം ഉണ്ടെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നത്. താനും പി.അയിഷപോറ്റി എംഎൽഎ ഉൾ‌പ്പെടെയുള്ള ഹിന്ദു എംഎൽഎമാരും വോട്ട് ചെയ്തവരാണ് ദേവസ്വം ബോർഡ് തലപ്പത്തുള്ളതെന്നും മണി പറഞ്ഞു.

വേണമെങ്കിൽ അമ്പതിനായിരം യുവതികളെ കെട്ടുകെട്ടിച്ച് ശബരിമലയിൽ കൊണ്ടുപോകാൻ സിപിഎമ്മിന് കഴിയും. തടയാൻ ഒരുത്തനും വരില്ല. പക്ഷേ അതു സിപിഎമ്മിന്റെ പണിയല്ല. വേണ്ടവർ ശബരിമലയിൽ പോകട്ടെ. ശബരിമല അയ്യപ്പൻ നേരിട്ടു നിയമിച്ച ആളല്ല തന്ത്രി. ദേവസ്വം ബോർഡാണ് നിയമിച്ചത്. സ്ത്രീകൾ കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്ന വിശ്വാസം വെറും തട്ടിപ്പാണ്. തന്ത്രി ലൗകിക ജീവിതം നയിക്കുന്നയാളാണ്. ഭാര്യയും മക്കളും ഉണ്ട്. എന്നിട്ട് അയ്യപ്പനു വല്ലതും സംഭവിച്ചോ? അയ്യപ്പൻ മാത്രമല്ല ശബരിമലയിൽ മാളികപ്പുറവും ഉണ്ട്. പന്തളം കൊട്ടാരത്തിന്റേതല്ല ശബരിമല – മന്ത്രി പറഞ്ഞു.

അഞ്ചംഗ ഭരണഘടനാ ‍ബഞ്ചിന്റെ വിധി നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. അതാണ് സർക്കാർ ചെയ്യുന്നത്. വിധി പാലിക്കാൻ തന്ത്രിക്കും ബാധ്യതയുണ്ട്. ജി.സുകുമാരൻനായർ വക്കീലിനെ വച്ച് വാദിച്ചിട്ടും വിധി എതിരായി. ലിംഗ സമത്വത്തിന്റെ പേരിൽ യുവതികൾ ദർശനം നടത്തണമെന്നാണ് സർക്കാരിന്റെ നയം. പക്ഷേ കോടതി തീരുമാനം അനുസരിക്കും – മണി പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA