തിരുവനന്തപുരം ∙ കെഎസ്ആർടിസിയിലെ ശമ്പളപരിഷ്കരണം, ക്ഷാമബത്ത തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഉറപ്പു പാലിച്ചില്ലെന്ന് ആരോപിച്ച് ഭരണ, പ്രതിപക്ഷ യൂണിയനുകൾ 16 ന് അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യവും സംയുക്ത ട്രേഡ് യൂണിയൻ സമിതി ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ നടത്താനിരുന്ന പണിമുടക്ക് മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, ടി.പി. രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലെ ഒത്തുതീർപ്പ് വ്യവസ്ഥകളിന്മേൽ മാറ്റിവച്ചിരുന്നു.
6% ക്ഷാമബത്ത ഡിസംബറിൽ അനുവദിക്കുമെന്നും ശമ്പളപരിഷ്കരണ ചർച്ച ഉടനുണ്ടാകുമെന്നും ഉറപ്പു നൽകിയെങ്കിലും ഇടക്കാലാശ്വാസം പോലും നൽകിയില്ലെന്നു യൂണിയനുകൾ ആരോപിച്ചു. അശാസ്ത്രീയ ഡ്യൂട്ടി പാറ്റേൺ, ഷെഡ്യൂളിങ് എന്നിവ പിൻവലിക്കണമെന്നും ആവശ്യമുണ്ട്. 16 ന് അർധരാത്രിക്കു ശേഷം എല്ലാ കെഎസ്‍ആർടിസി സർവീസുകളും മുടങ്ങുമെന്നാണു സൂചന.