കൊല്ലം ∙ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തുന്ന ‘സ്വദേശ് ദർശൻ’, തീർഥാടന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ‘പ്രസാദ്’ എന്നീ പദ്ധതികൾക്കായി കേരളത്തിന് 550 കോടി രൂപ അനുവദിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടത് ഉൾപ്പെടെ 7 പദ്ധതികൾക്കായാണു തുക. കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം ആശ്രാമത്തെ പ്രത്യേക വേദിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യമേഖലയ്ക്ക് 7,500 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതിയായി. ബിജെപി സർക്കാർ കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിനു മുന്തിയ പരിഗണനയാണു നൽകിയിട്ടുള്ളത്. ഭാരത് മാലാ പദ്ധതി പ്രകാരം മുംബൈ– കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ വിശദപദ്ധതി റിപ്പോർട്ട് തയാറാക്കി വരുന്നു. 2015 ജനുവരിയിലാണു കൊല്ലം ബൈപാസിനു കേന്ദ്രം അന്തിമ അനുമതി നൽകിയത്. കേരളത്തിന്റെ വലിയ സംഭാവനയോടെയും സഹകരണത്തോടെയും പദ്ധതി കാര്യക്ഷമമായി പൂർത്തിയാക്കി. ഒരു കുടുംബത്തിനു പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ടു കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ‘ആയുഷ്മാൻ ഭാരത്’ പദ്ധതിയിൽ കൂടുതൽപ്പേരെ ചേർക്കാൻ കേരളം പരിശ്രമിക്കണമെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ സാന്നിധ്യത്തിൽ മോദി അഭ്യർഥിച്ചു.
എൽഡിഎഫ് അധികാരമേറ്റെടുത്തപ്പോൾ, കേരളത്തിൽ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നു താൻ പ്രധാനമന്ത്രിക്കു നൽകിയ വാക്കു പാലിച്ചിരിക്കുകയാണെന്നും ഗെയ്ൽ വാതക പൈപ്‌ലൈനിലും ദേശീയപാത വികസനത്തിലുമുള്ള പുരോഗതി ഇതാണു വ്യക്തമാക്കുന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രി ജി.സുധാകരൻ പ്രസംഗിച്ചു.