തിരുവനന്തപുരം ∙ കെഎസ് ആർടിസിയിലെ ഭരണ, പ്രതിപക്ഷ യൂണിയനുകൾ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും. എംഡി ടോമിൻ തച്ചങ്കരി ഇന്നു രാവിലെ 10നു ചർച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷയില്ലെന്നാണു സമരസമിതിയുടെ നിലപാട്. കഴിഞ്ഞ വർഷം ഒക്ടോബർ 2 മുതൽ പണിമുടക്ക് പ്രഖ്യാപിച്ചപ്പോൾ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന പരാതി ചർച്ച ചെയ്യാൻ മന്ത്രി ഇതുവരെ തയാറായിട്ടില്ലെന്നും സമിതി പരാതിപ്പെട്ടു.
സിംഗിൾ ഡ്യൂട്ടി പരിഷ്കാരം, ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കൽ തുടങ്ങിയ നടപടികളിലൂടെയുണ്ടായ യാത്രാക്ലേശം പരിഹരിക്കുക, തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുക, പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണു സമിതി മുന്നോട്ടുവച്ചിട്ടുള്ളത്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഡ്രൈവേഴ്‌സ് യൂണിയൻ എന്നിവയാണു സംയുക്ത സമിതിയിലുള്ളത്. കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കോർപറേഷനു പണിമുടക്ക് താങ്ങാനാവാത്തതിനാൽ പിന്മാറണമെന്നാണു മാനേജ്മെന്റിന്റെ ആവശ്യം.