ന്യൂഡൽഹി ∙ കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി കെ.സി. വേണുഗോപാലിനെ രാഹുൽ ഗാന്ധി നിയമിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പിൻഗാമിയായി സംഘടനയുടെ ചുമതലയേൽക്കുന്ന വേണുഗോപാൽ ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയായി. നാളെ രാഹുലുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ചുമതലയേൽക്കും.
ആലപ്പുഴയിൽ നിന്നുള്ള ലോക്സഭാംഗവും സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പുമായ കെ.സി. വേണുഗോപാൽ നിലവിൽ കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയും പ്രവർത്തക സമിതി അംഗവുമാണ്. കഴിഞ്ഞ വർഷം കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടാമതായെങ്കിലും ജനതാദളിനെ (എസ്) കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനുള്ള ചടുലനീക്കത്തിനു ചുക്കാൻ പിടിച്ചു. ഏറ്റവുമധികം സീറ്റ് നേടിയ ബിജെപിക്ക് ഇത് കനത്ത പ്രഹരമായി. കഴിഞ്ഞ ആഴ്ചകളിൽ വീണ്ടും രാഷ്ട്രീയപ്രതിസന്ധിയുണ്ടായപ്പോഴും രംഗത്തെത്തി സർക്കാരിനെ രക്ഷിച്ചു.
രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതടക്കമുള്ള തീരുമാനങ്ങളിൽ നിർണായക പങ്കു വഹിച്ച അദ്ദേഹം, ഹരിയാന, തെലങ്കാന സംസ്ഥാനങ്ങളിലും സംഘടനാ ചുമതലകൾ വഹിച്ചു. സമീപകാലത്ത്, സംഘടനാതലത്തിൽ ഏറ്റവുമധികം സംസ്ഥാനങ്ങളിൽ പാർട്ടിയുടെ മേൽനോട്ടച്ചുമതല വഹിച്ച വേണുഗോപാൽ 2 വർഷം മുൻപാണു ജനറൽ സെക്രട്ടറി പദവിയിലെത്തിയത്. പിന്നാലെ പ്രവർത്തകസമിതി അംഗവുമായി.